ചങ്ങനാശ്ശേരി: സ്പീക്കർ സ്ഥാനത്ത് തുടരാൻ എ.എൻ ഷംസീർ യോഗ്യനല്ലെന്ന് എൻഎസ്എസ്. വിശ്വാസികളുടെ വികാരം വ്രണപ്പെടത്തും വിധം നടത്തിയ പ്രസ്താവന പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണം. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപ്പെട്ട് നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ട് പോകുമെന്നും എൻഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗണപതി ഭഗവാനെ അധിക്ഷേപിച്ച സംഭവത്തിൽ ഷംസീർ മാപ്പ് പറയില്ലെന്നും തിരുത്തി പറയില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. വിഷയത്തിൽ സ്പീക്കറുടെ പ്രതികരണം വെറും ഉരുണ്ടു കളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്‌ക്ക് പരിഹാരമാകുന്നില്ല. സമാധാനമായി നടത്തിയ നാമഘോഷ യാത്രയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ എൻഎസ്എസ് സമീപിച്ചിട്ടുണ്ട്.
സ്പീക്കറുടെ വിവാദ പരാമർശങ്ങളെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായില്ല. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. പ്രശ്‌നം കൂടുതൽ വഷളാക്കാതെ സർക്കാർ ഉടനടി നടപടി എടുക്കണം. അല്ലാത്തപക്ഷം വിശ്വാസ സംരക്ഷണത്തിനായി നിമയമപരമായ മാർഗ്ഗങ്ങളുമായി മുന്നോട്ട് പോകുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കി.
Comments