മനോഹരമായ കാഴ്ചകൾ തേടിപ്പോകാൻ ഇഷ്ടമല്ലാത്തവരായി ആരാണ് ഉളളത്, അല്ലേ.. അത്തരത്തിൽ എല്ലാ വർഷവും കാഴ്ചയുടെ നിറവസന്തം ഒരുക്കി ആളുകളെ വരവേൽക്കുന്ന ഒരിടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തെ മലരിക്കൽ. കണ്ണെത്താ ദൂരത്തോളം കടലുപോലെ പൂത്തുലഞ്ഞ് കിടക്കുന്ന ആമ്പൽപാടമാണ് ഇവിടുത്തെ പ്രത്യേകത. അറിയാം, മലരിക്കലിലെ വർണ മനോഹര വിശേഷങ്ങളെ കുറിച്ച്..
വർഷത്തിൽ എല്ലാ ദിവസവും ഉണ്ടാകുന്ന കാഴ്ചയല്ലിത്. എല്ലാ കൊല്ലത്തും കൃഷി കഴിഞ്ഞാൽ പിന്നെ കുറച്ചാഴ്ചകൾ മലരിക്കൽ പാടം ആമ്പൽപാടമായി മാറും. പതിവു തെറ്റാതെ ഇത്തവണയും കാഴ്ചക്കാർക്ക് ദൃശ്യ വിരുന്നൊരുക്കി മലരിക്കൽ പാടങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. എല്ലാ വർഷവും കൊയ്‌ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്ത് തുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണു പുതഞ്ഞ് കിടക്കുന്ന വിത്തുകളാണ് പിന്നീട് കിളിർത്തുവരുന്നത്. പിന്നീട് പാടം വറ്റിക്കുന്നത് വരെ പാടത്ത് ആമ്പൽ നിറഞ്ഞു നിൽക്കും.
കോട്ടയത്ത് മലരിക്കൽ എന്ന സ്ഥലത്തെ തിരുവാർപ്പ് പഞ്ചായത്തിലെ വേമ്പനാട്ട് കായലിനോട് ചേർന്നുള്ള 600 ഏക്കർ വരുന്ന തിരുവായ്‌ക്കരി ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്താണ് ആമ്പൽപാടം ഒരുങ്ങിയിരിക്കുന്നത്. മലരിക്കൽ ആമ്പൽപാടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇവിടം മനുഷ്യ നിർമ്മിതമല്ല എന്നത് തന്നെയാണ്. കൊയ്‌ത്ത് കഴിഞ്ഞ് ഞാറ് വിതയ്‌ക്കും മുൻപ് വയലിൽ ആരോ കൊണ്ടിട്ട ഒരു കോടി ആമ്പൽപ്പൂക്കൾ എന്ന് മാത്രമേ മലരിക്കൽ വസന്തത്തെ കുറിച്ച് പറയാൻ കഴിയുകയുള്ളു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് മലരിക്കലിൽ ആമ്പൽ പൂക്കൾ ഒരുങ്ങുന്നത്.
ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ. അതിരാവിലെയും വെയിൽ താഴ്ന്നുള്ള വൈകുന്നേരങ്ങളുമാണ് മലരിക്കലിനെ മനോഹരിയാക്കുന്നത്. ഉദയ സൂര്യന്റെ സ്വർണ കിരണങ്ങൾ വിതറിയുള്ള വരവും വാനമാകെ ചുവന്ന കിരണങ്ങൾ വിതറിയുള്ള അസ്തമയവും ആമ്പൽ പാടത്തെ മനോഹരിയാക്കും. മലരിക്കലിൽ ആമ്പൽ വീണു കഴിഞ്ഞാൽ പാടങ്ങളെല്ലാം ഒന്നാണ്. ആദ്യ കാഴ്ചയിൽ ഒരുപക്ഷേ കാഴ്ചക്കാരന് മനസ്സിലാക്കാൻ ഒരുപാട് പ്രയാസമാണ്. എന്നാലും മലരിക്കൽ സീസണായാൽ മദ്ധ്യകേരളത്തിൽ നിരവധി പേരാണ് ഇവിടേയ്‌ക്ക് എത്തുക. എന്നാൽ ഇപ്പോൾ ഓരോ വർഷം കഴിയും തോറും മലരിക്കലിന്റെ കീർത്തി കേരളം മുഴുവൻ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയും മറ്റും മലരിക്കലിന്റെ കീർത്തി പല നാട്ടിലും എത്തി.
മലരിക്കലിൽ എത്തിയാൽ ആമ്പൽപാടത്തിറങ്ങി സമയം ചിലവിടാവുന്നതാണ്. മുതിർന്നവർക്ക് മുട്ടോളം മാത്രമേ വെള്ളമുണ്ടാകൂ. ഇനി വള്ളത്തിൽ ചുറ്റിക്കറങ്ങി കാണാനും സൗകര്യമുണ്ട്. വലിയ വള്ളങ്ങളിൽ ഒരാൾക്ക് 100 രൂപയാണ് ചാർജ്. ഒരു മണിക്കൂർ നേരം വളളത്തിൽ സഞ്ചരിക്കാവുന്നതാണ്. വള്ളത്തിൽ ആമ്പൽ പൂക്കളെ കൈകൊണ്ട് തൊട്ടും തലോടിയുമുള്ള യാത്ര അതിമനോഹരമാണ്. കൊറോണ മൂലം മുൻ വർഷങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടായിരുന്നു. പ്രതിസന്ധികളെല്ലാം മാറിയതോടെ ഈ വർഷം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സഞ്ചാരികൾ ഏറെ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൂടാതെ പ്രീവെഡ്ഡിംഗ് ഷൂട്ടുകൾക്കും മറ്റും മികച്ച ഒരു സ്ഥലം കൂടിയാണ് മലരിക്കൽ.
മലരിക്കലിലേക്കുള്ള വഴി ഇങ്ങനെ
കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. അവിടെ നിന്ന് തിരുവാർപ്പ് റോഡിൽ നിന്ന് കാഞ്ഞിരം ബോട്ട് ജെട്ടി വഴി സഞ്ചരിച്ച് കഞ്ഞിരം പാലം കഴിയുമ്പോളാണ് മലരിക്കൽ. ഇനി കുമരകത്ത് നിന്ന് വരുന്നവർക്ക് ഇല്ലിക്കൽ എത്തി തിരുവാർപ്പ് റോഡിലൂടെ സഞ്ചരിക്കുക. കുമരകത്ത് നിന്ന് ഒമ്പത് കിലോ മീറ്റർ ദൂരവും കോട്ടയത്ത് നിന്ന് ഏഴ് കിലോമീറ്റർ ദൂരവുമാണ് മലരിക്കലിലേയ്‌ക്കുള്ളത്.
Comments