ഓസ്കർ പുരസ്കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായികയ്‌ക്കും നിർമ്മാതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും. ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാർതികി ഗോൺസാൽവസ്, നിർമ്മാതാക്കളായ സിഖ്യ എന്റർടെയിൻമെന്റ്സ് എന്നിവർക്കെതിരെയാണ് ചിത്രത്തിലെ അഭിനേതാക്കളായ ഇരുവരുടെയും ആരോപണം. ഓസ്കർ ലഭിച്ചതിൽ പിന്നെ അണിയറ പ്രവർത്തകർ തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നും ബൊമ്മനും ബൊല്ലിയും പറയുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങളെ ചിത്രത്തിന്റെ നിർമ്മാതാക്കൾ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്നും ഇവർ ആരോപിക്കുന്നു. ചിത്രീകരണ സമയത്ത് ഒരു വിവാഹരംഗം ചിത്രീകരിക്കേണ്ടതുണ്ടെന്നും ഇതിനായി സ്വന്തം കെെയിൽ നിന്ന് പണം ചിലവാക്കേണ്ടി വന്നെന്നും ഇരുവരും വ്യക്തമാക്കി. പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് ഡോക്യുമെന്ററിക്കായി മുടക്കിയത്. വിവാഹ രംഗം ഒറ്റ ദിവസംകൊണ്ട് ചിത്രീകരിക്കണമെന്നും വേണ്ടത്ര പണമില്ലാതിരുന്നതിനാൽ ഈ തുക സംഘടിപ്പിക്കാനാവുമോ എന്നും സംവിധായിക കാർതികി ഗോൺസാൽവസ് തങ്ങളോട് ആവശ്യപ്പെട്ടതായും ദമ്പതികൾ പറയുന്നു. ഒരു ലക്ഷം രൂപയ്‌ക്കടുത്താണ് ചിത്രികരണത്തിനായി മുടക്കിയത്. ഈ പണം ഇതുവരെ തങ്ങൾക്ക് തിരികെ കിട്ടിയിട്ടില്ല. ഇക്കാര്യം പറഞ്ഞ് വിളിക്കുമ്പോഴെല്ലാം തങ്ങൾ തിരക്കിലാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് അവർ ഒഴിഞ്ഞു മാറുമെന്നുമായിരുന്നു ബൊമ്മനും ബെല്ലിയും പറഞ്ഞത്. എന്നാൽ ബൊമ്മനും ബെല്ലിയും ഉയർത്തിയ ആരോപണങ്ങളിൽ പ്രചതികരിക്കാൻ നിർമ്മാതാക്കളും സംവിധായികയും തയ്യാറായിട്ടില്ല.















