ലക്‌നൗ: വാരണാസിയിലെ ജ്ഞാൻവാപി പളളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന ശാസ്ത്രീയ പരിശോധനകൾ ഇന്നും തുടരും. പള്ളിയുടെ നിർമ്മാണം ക്ഷേത്രത്തിന് മുകളിൽ ആയിരുന്നോ എന്ന് കണ്ടെത്താനാണ് സർവ്വേ. തകർന്ന വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നുള്ള സൂഷ്മ പരിശോധനകളാണ് തുടരുന്നത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്ക് തുടങ്ങിയ സർവേ നടപടികൾ വൈകിട്ട് അഞ്ച് മണിവരെ തുടർന്നെന്ന് സർക്കാർ അഭിഭാഷകൻ രാജേഷ് മിശ്ര പറഞ്ഞു.
ഇന്ന് രാവിലെ എട്ടോടെ സർവ്വേ നടപടികൾ പുനഃരാരംഭിക്കും. പള്ളിയുടെ താഴികക്കുടങ്ങൾക്ക് കീഴിലുള്ള ഭാഗം, പ്രാർത്ഥനാ കേന്ദ്രത്തിലുമാണ് പ്രധാനമായും പരിശോധന നടത്തിയത്. ഫോട്ടോഗ്രാഫി, മാപ്പിംഗ്, അളക്കൽ എന്നിവ പൂർത്തിയായി. ബേസ്മെന്റുകൾ വൃത്തിയാക്കലും അവയുടെ സർവ്വേയും ഇന്ന് വീണ്ടും തുടരും. കഴിഞ്ഞ ദിവസം നടന്ന സർവ്വേയിൽ മുസ്ലീം പക്ഷവും അവരുടെ അഭിഭാഷകരും എത്തിയിരുന്നു.
ഒന്നാം ദിവസം നടന്ന സർവ്വേയിൽ വിഗ്രഹങ്ങൾ, ത്രിശൂലം , കലശം എന്നിവ ലഭിച്ചിരുന്നു. അതേസമയം സെപ്തംബർ രണ്ടിനകം സർവേ റിപ്പോർട്ട് സമർപ്പിക്കാനാണ് വാരണാസി കോടതി എഎസ്ഐയോട് നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ച സമയമം നീട്ടി നൽകണമെന്ന് സർക്കാർ അഭിഭാഷകൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Comments