ന്യൂഡൽഹി: കശ്മീരിനെ കുറിച്ച് വ്യക്തമായി അറിയാത്തവരാണ് ആർട്ടിക്കിൾ- 370 റദ്ദാക്കിയതിനെ എതിർക്കുന്നതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. കശ്മീരിന്റെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളെ കുറിച്ച് അജ്ഞരായാവരാണ് പ്രത്യേക പദവിയെ അനുകൂലിക്കുന്നത്.
2019 ഓഗസ്റ്റ് അഞ്ചിനാണ് നരേന്ദ്രമോദി സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. ആർട്ടിക്കിൾ -370 റദ്ദാക്കിയതിനെ എതിർക്കുന്നവർ ജമ്മു കശ്മീരിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് അജ്ഞരാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തിനോ പ്രവിശ്യക്കോ മതത്തിനോ വേണ്ടിയുള്ളതല്ല, മറിച്ച് എല്ലാവർക്കും ഒരുപോലെ ഗുണകരമാണ് ഇത്. എനിക്ക് സുപ്രീം കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി തലവൻ കൂടിയായ ആസാദ് പറഞ്ഞു.
ആർട്ടിക്കിൾ- 370 റദ്ദാക്കിയതിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കുകയാണ്. ഇതിനിടയിലാണ് പ്രാദേശിക പാർട്ടികളെ പേരെടുത്ത് പറയാതെ ഗുലാം നബി ആസാദ് ആവർക്കെതിരെ ആഞ്ഞടിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഭരണഘടനയിൽ താൽക്കാലിക വ്യവസ്ഥയായി പരാമർശിച്ചിരിക്കുന്ന ആർട്ടിക്കിൾ- 370 എങ്ങനെയാണ് ശാശ്വതമായി നിലനിർത്താൻ ആവശ്യപ്പെടുന്നതെന്ന് ഭരണഘടനാ ബഞ്ച് ഹരജിക്കാരോട് ചോദിച്ചിരുന്നു.
Comments