ലങ്കയിലെ പ്രവർത്തനങ്ങൾ അറിഞ്ഞ് ശ്രീരാമാദികൾക്ക് മാരുതിയെക്കുറിച്ച് അഭിമാനം ഉണർന്നു.
” ദേവകളാലും അസാധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോർക്കും വിധൗ”
100 യോജന ദൂരം സമുദ്രം താണ്ടി ഏതാണ്ട് 1200 കിലോമീറ്ററിലധികം പോയി സീതാദേവിയെ ആശ്വസിപ്പിച്ച് അടയാള വാക്കുകളും മുദ്ര മോതിരവും നൽകി. തുടർന്ന് രാവണന്റെ ഇഷ്ട ഉദ്യാനം തകർത്തു വെല്ലുവിളികളും ഉയർത്തി. രാവണപുത്രനായ അക്ഷകുമാരൻ ഉൾപ്പെടെ ഉള്ള രാക്ഷസവീരന്മാരെ അമർച്ച ചെയ്ത്, ലങ്കയും ചുട്ടുപൊട്ടിച്ച് നശിപ്പിച്ച ശേഷമാണ് ഹനുമാന്റെ വരവ്.
തന്നെയും സീതയെയും സുഗ്രീവനെയും (സൂര്യവംശത്തെയും സോമവംശത്തെയും വാനരവംശത്തെയും) ഹനുമാൻ രക്ഷിച്ച കാര്യം അഭിമാനത്തോടെയാണ് ശ്രീരാമൻ പറയുന്നത്. ശ്രീരാമന്റെ അംഗീകാരം മാത്രമല്ല ഹനുമാൻ സ്വാമി യോടുള്ള ഭക്തിയും കൂടി ഈ വാക്കുകളിൽ കാണാം ദാസനോടുള്ള യജമാനന്റെ ഭക്തി..
ഇനി ഈ വാനര സന്യത്തെയും കൂട്ടി വാരിധി കടന്ന ലങ്കയിൽ ചെല്ലുന്നത് എങ്ങനെ.? എന്തിനും തയ്യാറുള്ള സൈന്യമാണ് കൂടെയുള്ളതെന്ന് സുഗ്രീവൻ ഓർമിപ്പിച്ചു. തീയിൽ ചാടാൻ നിർദ്ദേശിച്ചാലും ഉടൻ പൂർത്തിയാക്കുന്നവർ, പിന്നെ ആകട്ടെ എന്ന് ഇവർ പറയില്ല.
സൈനികപ്രയോഗങ്ങൾ കൂടിയാലോചിച്ചു തീരുമാനിച്ചു. നീലൻ സർവ സൈന്യാധിപൻ. എന്റെ ശ്രീരാമന്റെ കാര്യം മാരുതി നോക്കിക്കോളും ലക്ഷ്മണനെ അംഗദൻ ശ്രദ്ധിക്കും. വിശ്വകർമാവിന്റെ മകനായ നാളൻ ഇവിടെയുള്ളപ്പോൾ സേതുബന്ധനത്തിന്റെ കാര്യം വേറെ ആലോചിക്കാൻ ഒന്നുമില്ല.
ഇതേസമയം രാവണന്റെ കോട്ടയിലും കൂടിയാലോചനകളും തർക്കങ്ങളും ഏറെ നടന്നു..ഒരു കുരങ്ങൻ ഇവിടെ വന്ന് കാട്ടിക്കൂട്ടിയ വിക്രിയകൾ നാമൊന്നു കണ്ണടയ്‌ക്കയാലാണ് സംഭവിച്ചത്. അതിന്റെ പേരിൽ നാം കൂടിയാലോചനകൾ നടത്തുന്നത് തന്നെ നമുക്ക് നാണക്കേട്, എന്നായിരുന്നു പൊതുവേ വിലയിരുത്തൽ എന്നാൽ കുംഭകർണ്ണൻ വ്യക്തമായി തന്നെ കുറ്റപ്പെടുത്തി..
“കാട്ടിയതെല്ലാം അപനയം നീയത്
നാട്ടിലുള്ളോർക്കുമാപത്തിനായി നിർണയം”
എന്നായിരുന്നു കുംഭകർണ്ണന്റെ അഭിപ്രായം..
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments