സിനിമ ഒരു വിശ്വാസമാണ്. നിമിത്തങ്ങളിലും നിയോഗങ്ങളിലും വിശ്വസിക്കുന്ന സിദ്ധിഖ് – ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റാംജി റാവു സ്പീക്കിങ്. ഇരുവരും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചത് ഫാസിലും നിര്‍മാതാവ് ഔസേപ്പച്ചനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി സിദ്ധിഖും ലാലും ഫാസിലിന്റെ വീട്ടിലെത്തിയതും , ജ്യോത്സ്യനെ കണ്ടതും തമാശ കലർത്തി പല തവണ സിദ്ധിഖ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട് .
സിനിമയുടെ ഭാവി എന്തായിരിയ്‌ക്കും എന്നൊന്നും നോക്കികളയാം എന്ന ഉദ്ദേശത്തോടെ ഒരു ജോത്സ്യനെയും വിളിച്ചാണ് ഔസേപ്പച്ചൻ അന്ന് എത്തിയത്. ജോത്സ്യന്‍ കവടി നിരത്തി ഗണിക്കാന്‍ തുടങ്ങിയതോടെ സിദ്ധിഖിന്റെയും ലാലിന്റെയും നെഞ്ചിടിപ്പ് കൂടി. ആ സമയത്താണ് അകത്ത് നിന്ന് ഫാസിലിന്റെ മക്കള്‍ ഓടിക്കളിച്ച് പുറത്തേക്ക് വന്നത്. വാതിലിന്റെ അടുത്തെത്തിയപ്പോള്‍ ഫഹദ് മൂക്ക് കുത്തി താഴെ വീണു. എഴുന്നേറ്റ് നിന്ന് ഒന്നു ചിരിച്ച് വീണ്ടും ഓടിക്കളിച്ചു
അത് കണ്ടതോടെ ജോത്സ്യന്‍ പറഞ്ഞു. ഇതൊരു ചിരിപ്പടമായിരിക്കും. കേട്ടതും സിദ്ധിഖും ലാലും ഫാസിലും ഔസേപ്പച്ചനും ഒന്ന് ഞെട്ടി. കാരണം സിനിമയുടെ കഥ എന്താണെന്ന് ജ്യോത്സ്യനോട് പറഞ്ഞിരുന്നില്ല. എന്നിട്ടും അദ്ദേഹം കൃത്യമായി അത് പറഞ്ഞു. വീണ്ടും ജോത്സ്യന്‍ തുടര്‍ന്നു, ഇത് ചിരിപ്പിച്ച് കൊണ്ട് ഓടുന്ന പടമായിരിക്കും. പക്ഷെ സിനിമ ആദ്യം ഒന്ന് വീഴും. അവിടെ നിന്ന് എഴുന്നേറ്റ് വീണ്ടും ഓടും. നിമിത്തം അതാണ് കാണിക്കുന്നത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ജ്യോത്സ്യൻ പറഞ്ഞത് അക്ഷരം പ്രതി ഫലിച്ചു . റാംജിറാവു ഓടി , മലയാളികളെ ചിരിപ്പിച്ച് രസിപ്പിച്ച് നിറഞ്ഞോടി .
Comments