സമയം വെളുപ്പിന് മൂന്നു മണിയോടടുക്കുമ്പോൾ ഞങ്ങൾ താമസിച്ച ഭണ്ഡാരയുടെ വാതിൽക്കലെത്തി.
(13/07/2023 രാവിലെ 3 മണിക്ക് പുറപ്പെട്ട ഞങ്ങൾ 14/07/2023 നാണ് തിരികെ എത്തിയത്. 24 മണിക്കൂർ നീണ്ട യാത്രയുടെ താമസത്തിന്റെ കാരണങ്ങൾ നിങ്ങൾക്ക് ഏറെക്കുറെ ബോദ്ധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.)ഭാഷയറിയാതെ ആരുടെയൊക്കെയോ കാലു പിടിച്ച് ഹെലികോപ്റ്ററിൽ യാത്ര ചെയ്ത് ദർശനം നടത്തി കുതിരപ്പുറത്ത് യാത്ര ചെയ്ത് മടങ്ങിയെത്തിയ രണ്ടു സഹയാത്രികരിൽ ഒരാളായ ശങ്കരൻ നമ്പൂതിരി ഭണ്ഡാരയുടെ വെളിയിൽ കാത്തു നില്പുണ്ടായിരുന്നു. സന്തോഷ് അകത്തെ മുറിയിൽ കിടന്ന് ഉറങ്ങുന്നുണ്ടെന്നും ഭക്ഷണ വിതരണം നടക്കുന്ന ഹാളിൽ ഞങ്ങൾക്കു കൂടി കിടക്കാൻ സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈശാഖ് ഞങ്ങളേക്കാൾ മുമ്പ് ഭണ്ഡാരയിലെത്തിയിരുന്നുവെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.
പ്രീതി തിരികെ വന്നപ്പാേഴേക്കും സമയം കഴിഞ്ഞതിനാൽ അവർ 14-)o തീയതി രാവിലെ കുതിരപ്പുറത്ത് പോവാനാണ് തീരുമാനമെന്നറിഞ്ഞു. സ്ത്രീകൾ മാത്രമുള്ള ഒരു ക്യാമ്പിലേക്ക് അവർ മാറുകയും ചെയ്‌തിരുനു.സന്തോഷിനെയും ശങ്കരൻ നമ്പൂതിരിയേയും ഇട്ടിട്ടു പോയതിൽ ഉള്ള പരിഭവം ഒരു വോയിസ് മെസേജായി പ്രീതിക്ക് അയച്ച ശേഷം കിട്ടിയ സ്ഥലത്ത് ഞങ്ങൾ കിടന്നു. (ഹെലികോപ്ടറിൽ ഇവർ പോയ കാര്യം പ്രീതിയോട് പറഞ്ഞില്ല.)ഇന്ന് (14/07/2023) രാവിലെ കയറാനുള്ള യാത്രികരുടെ ഒഴുക്ക് തുടങ്ങി.പ്രീതി യാത്രയാക്കായ് തയ്യാറാവുന്നതിനാലാവാം മറുപടിയൊന്നും വന്നില്ല. കുറേക്കഴിഞ്ഞ് അവർ കുതിരപ്പുറത്തു കയറി അമർനാഥ് ദർശനത്തിനായി പുറപ്പെട്ടെന്ന സന്ദേശം ലഭിച്ചു.
ഞങ്ങൾ വന്നു കിടന്നത് താമസിച്ചാണെങ്കിലും നാലര മണിക്ക് തന്നെ ഉണർന്ന് ജപസാധനകൾ നടത്തി. ഞങ്ങളെ ബാൽതാലിൽ കൊണ്ടു വിട്ട ലത്തീഫ് വണ്ടിയുമായി ഞങ്ങളെക്കാത്ത് പാർക്കിംഗ് ഏരിയയിലുണ്ട്. അദ്ദേഹത്തേയും ശ്രീനഗറിൽ ഞങ്ങൾക്ക് താമസമൊരുക്കിയ നിയാസിനേയും വിളിച്ച് ഞങ്ങൾ മടങ്ങി വന്ന വിവരം പറഞ്ഞു. പട്ടാളത്തിന്റെ കോൺവോയ് പുറപ്പെട്ടാൽ ഉടൻ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 7 മണിയോടെ ഞങ്ങൾ ശിവജഢ എന്ന ഭണ്ഡാരയിൽ നിന്നും പുറത്തിറങ്ങും മുമ്പ് അതിന്റെ ചുമതലക്കാരിൽ ഒരാളെക്കണ്ട് സംസാരിച്ചു. സേവനത്തിനായി നാടുവിട്ട് വന്ന് പരിമിതമായ സാഹചര്യത്തിൽ ജീവിച്ച് മാനവ സേവ തന്നെയാണ് മഹാദേവ പൂജ എന്നു കരുതുന്ന ആ മഹാത്മാവിനും കൂട്ടർക്കും നന്ദി പറഞ്ഞു. വിസിറ്റേഴ്സ് ഡയറിയിൽ ഏതാനും വിവരങ്ങൾ കുറിച്ചിട്ടു. ഒരു ചെറിയ തുക അതിൽക്കണ്ട അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് അമർനാഥ് സ്ഥിതി ചെയ്യുന്ന മാമലയെ മനസ്സു കൊണ്ട് നമസ്ക്കരിച്ച് ഭണ്ഡാരയിലെ വിഗ്രഹത്തിനു മുന്നിൽ നമ്രശിരസ്ക്കരായി നിന്ന ശേഷം ഞങ്ങൾ 6 പേർ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നടന്നു. പ്രീതിക്കായ് കാത്തുനിന്നാൽ റീഷെഡ്യൂൾ ചെയ്ത യാത്രയും മുടങ്ങുമെന്നതിനാൽ ഞങ്ങൾ പുറപ്പെട്ടു. (പ്രീതി ഇനിയും മടക്കയാത്രയുടെ ടിക്കറ്റ് എടുത്തിട്ടില്ല)
[ഞങ്ങളുടെ യാത്രാ ഗ്രൂപ്പിലെ ഏറ്റവും അനുഗൃഹീതയായ യാത്രി പ്രീതി പഞ്ച കൈലാസിയായിരുന്നു. എന്നോടൊപ്പം നാല് കൈലാസങ്ങളിൽ പ്രീതി യാത്ര ചെയ്തിട്ടുണ്ട്. (ആ യാത്ര ആദി കൈലാസ്, ശ്രീഖണ്ഡ് കൈലാസ്, കിന്നർ കൈലാസ്, മണി മഹേഷ് കൈലാസ് എന്നിവടങ്ങളിലായിരുന്നു. കൈലാസ് മാനസസരോവർ യാത്ര അവർ നടത്തിയത് നേപ്പാൾ വഴിയായിരുന്നു. ഞാനാകട്ടെ ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് പരമ്പരാഗത പാതയിലൂടെ നടത്തുന്ന (സിൽക്കു റൂട്ട്), 13 ദിവസം നടന്നു തന്നെ പൂർത്തിയാക്കേണ്ട, യാത്രയിലുമാണ് പങ്കെടുത്തിട്ടുള്ളത്.)പ്രീതി അമർ നാഥിലേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്ത് ഏതാനും മണിക്കൂറുകൾ കൊണ്ട് യാത്ര പൂർത്തിയാക്കി.
പ്രീതിയുടെ വാക്കുകൾ താഴെക്കൊടുക്കുന്നു.
{ഞാൻ കുതിരപ്പുറത്തു പോയി. Last 2 കിലോമീറ്റർ നടന്നു കയറി. ദർശനം കഴിഞ്ഞു നടന്നിറങ്ങി. ഒരു വലിയ ഇറക്കം കുതിര പോവില്ലാത്തതു നടന്നിറങ്ങി അത് തിരികെ കയറി. ബാക്കി എല്ലാം കുതിരപ്പുറത്തായിരുന്നു. രാവിലെ 4 മണിക്ക് പുറപ്പെട്ടു 1.30 ആയപ്പോൾ തിരികെ എത്തി.}
പാർക്കിംഗ് ഗ്രൗണ്ടിൽ എത്തും മുമ്പേ ലത്തീഫ് വിളിച്ചു. ഞങ്ങൾ വണ്ടിയിൽക്കയറി ശ്രീനഗറിലേക്ക് മടക്കയാത്ര ആരംഭിച്ചു. ഒന്നു രണ്ടു സ്ഥലങ്ങളിൽ ട്രാഫിക്ക് റൂൾ വയലേഷന്റെ പേരിൽ ഞങ്ങളുടെ വാഹനം പട്ടാളക്കാർ തടഞ്ഞു. അമർനാഥ് യാത്രികരാണെന്ന് പറഞ്ഞതുകൊണ്ടും തിരികെ പോകാനുള്ള ധൃതിയിൽ പറ്റിയ തെറ്റാണെന്നും പറഞ്ഞതോടെ വിട്ടയച്ചു. (വാഹനം നിർത്തിയില്ലെങ്കിൽ വെടി പൊട്ടും എന്നറിയാം)
യാത്രാ വിശേഷങ്ങൾ ലത്തീഫുമായി പങ്കുവച്ചും ഇടയ്‌ക്കൊന്നു മയങ്ങിയും താമസസ്ഥലത്തെത്തി. അവിടെ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ ബാഗുകൾ ഏറ്റെടുത്തു.ഉടൻ പുറപ്പെടേണ്ട 4 പേരും കുളിച്ച് തയ്യാറായി. നിയാസിനോട് സംസാരിച്ചതനുസരിച്ച് ബ്രഡ്ഡും ജാമും പ്രഭാത ഭക്ഷണമായി കരുതിയിരുന്നു. ഞാനത് കഴിക്കില്ലെന്നതിനാൽ വഴിയരികിൽ നിന്നും പഴം വാങ്ങിയിരുന്നു. അതും കഴിച്ച് സഹയാത്രികരിൽ നാലുപേരെ യാത്രയാക്കിയ ശേഷം ഞാനും ബാലൻ ചേട്ടനും കുളിച്ചു. ഞങ്ങൾക്ക് രാത്രിയിലാണ് ദില്ലിയിലേക്കുള്ള വിമാനമെന്നതിനാൽ നിയാസിനോട് ഉച്ചയ്‌ക്കു ചോറും പച്ചക്കറി കൊണ്ട് രണ്ടു കറികളും തൈരും തരണമെന്നു പറഞ്ഞു. ഒരു മണിക്ക് ഭക്ഷണം തരാമെന്നും 5 മണിക്ക് ലത്തീഫ് വണ്ടിയുമായി വന്ന് എയർപോർട്ടിൽ എത്തിക്കുമെന്നും നിയാസ് പറഞ്ഞു.ഇതിനിടയിൽ ബാലൻചേട്ടൻ നാട്ടിൽ വിളിച്ച് കൊച്ചിയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോകാൻ കാർ ഏർപ്പാടാക്കി. ഗേറ്റ് ലോക്ക് ചെയ്ത കാരണം അദ്ദേഹത്തിന്റെ കാർ എടുക്കാനാവാത്തതിനാൽ ജ്യേഷ്ഠന്റെ കാർ എടുത്തു വരാൻ ഡ്രൈവറെ ചുമതലപ്പെടുത്തി.
ഫോണൊക്കെ നോക്കിയും ബന്ധുക്കളെ വിളിച്ച് യാത്ര പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ചും ഇരിക്കുന്നതിനിടെ സ്ഥാപനയുടമ അൽത്താഫ് ഉച്ചഭക്ഷണവുമായി മുറിയിലെത്തി. (അൽത്താഫിന് കേരളത്തെപ്പറ്റി അറിയാം. മാതാ അമൃതാനന്ദമയി അമ്മയെപ്പറ്റി ഒക്കെ ഞങ്ങളോട് ചോദിച്ചു. യൂറോപ്പ് യാത്രയൊക്കെ നടത്തിയിട്ടുള്ള ആളാണ് അൽത്താഫെന്ന് നിയാസ് പറയുകയുണ്ടായി.)രുചികരമായ ഭക്ഷണം കഴിച്ച് ഒന്നു മയങ്ങിയ ശേഷം മടക്ക യാത്രയ്‌ക്ക് തയ്യാറായി. കൃത്യം 5 മണിക്ക് ലത്തീഫുമെത്തി. നിയാസിനോടും അൽത്താഫിനോടും കുടുംബത്തോടും നന്ദി പറഞ്ഞു. (പണത്തിന്റെ ഏർപ്പാടുകൾ വന്നയുടൻ തീർത്തിരുന്നു.) ഒന്നിച്ചു നിന്ന് ഒരു ഫോട്ടോയും എടുത്ത് ലത്തീഫിന്റെ വാഹനത്തിൽ കയറി. (പ്രീതിയുടെ ബാഗ് മുറിയിലുണ്ടെന്നും അത് പ്രീതിയെ ഏല്പിച്ച് അവരുടെ മുറിയുടെ വാടകയും ഭക്ഷണച്ചെലവും അവരുടെ കയ്യിൽ നിന്നും വാങ്ങണമെന്നും നിയാസിനെ ഓർമ്മപ്പെടുത്തി.)ശ്രീനഗറിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര തുടങ്ങി. എവിടെയും കൂറ്റൻ കെട്ടിടങ്ങൾ കാണാനില്ല. പ്രകൃതിയോടിണങ്ങി നിൽക്കുന്ന നിർമ്മിതികളാണ് പൊതുവെ കണ്ടത്. താമസ സ്ഥലം കഴിഞ്ഞ ഉടനെ വഴിയിൽ അലങ്കരിച്ച വള്ളങ്ങൾ കണ്ടു. ബാക്ക് ലേക്ക് എന്നറിയപ്പെടുന്ന ഈ ചെറിയ തടാകത്തിൽ നിന്ന് 10 മിനിട്ട് നടന്നാൽ ദാൽലേക്കിലെത്താമെന്നും ഞങ്ങൾ കണ്ട വള്ളങ്ങൾ (ശിക്കാര) ദാൽ ലേക്കിലേക്ക് പോകുന്നവയാണെന്നും ലത്തീഫ് പറഞ്ഞു. ദാൽ ലേക്കിൽ ഞാൻ നേരത്തേ പോയിട്ടുണ്ട്. എന്നാൽ യാത്ര ഷെഡ്യൂൾ തെറ്റിയതു മൂലം തൊട്ടടുത്ത ദാൽലേക്കും മുഗൾ ഗാർഡനുമൊന്നും കാണാനാകാഞ്ഞതിൽ എന്റെ സഹയാത്രികർക്ക് നിരാശയുണ്ടായിക്കാണണം
ശ്രീനഗർ എയർപോർട്ടിലെ ചില നടപടികൾ മറ്റുള്ളതിനേക്കാൾ കുറച്ചു വ്യത്യസ്ഥമാണ്.ഞങ്ങൾ താമസസ്ഥലത്തു നിന്നും വിളിച്ച വാഹനം എയർപോർട്ടിന് ഗേറ്റിന് അല്പം അകലെനിർത്തി. മറ്റു രണ്ടു കാറുകളിലായി ഞങ്ങളെ കയറ്റി. എയർപോർട്ട് പെർമിറ്റ് ഉള്ള വാഹനങ്ങൾക്കു മാത്രമാണ് ഉള്ളിലേക്ക് പ്രവേശനം. അതും യാത്രികനും പെർമിറ്റ് ഉള്ള കാറുകാരനും മാത്രം. പുറത്തെ ഗേറ്റിൽ ടിക്കറ്റും ആധാർ കാർഡും പരിശോധിച്ച് മാത്രം പ്രവേശനം. ബാഗുകൾ എടുത്ത് കൺവയർ ബൽറ്റിലിടാനും വീണ്ടും വാഹനത്തിൽ കയറ്റാനും ഒരു ചെറുപ്പക്കാരൻ പോർട്ടർ കൂടി. (ഇതിന്റെ ആവശ്യമില്ല. നമ്മൾക്കു തന്നെ ചെയ്യാവുന്നതേയുള്ളു. ) കയ്യിലുള്ള പേഴ്സ് അടക്കം എല്ലാം എക്സ്റേ പരിശോധനയ്‌ക്കായി കൺവയർ ബൽറ്റിലേക്ക് ഇടണം. ശരീരപരിശോധന കഴിഞ്ഞ് ഏതാനും മിനിട്ടുകൾ കഴിഞ്ഞിട്ടാണ് ബാഗുകൾ കിട്ടുക. ബെൽറ്റിൽ നിന്നും പുറത്തു വന്ന ബാഗുകൾ അയാൾ തന്നെ എടുത്ത് ഞങ്ങൾ വന്ന കാറിൽ വച്ചു. 100 രൂപ കൊടുത്തിട്ട് പോരാ 200 വേണമെന്നു പറഞ്ഞത് കൊടുത്തു. ഒരു കാർ മടങ്ങിപ്പോയി. മറ്റൊരു കാറിൽ ഞങ്ങൾ രണ്ടു പേരും (ലഗേജ് കയറ്റിയ കാറിൽ) കയറി.
വഴിയിൽ ട്രോളിയുമായി കാത്തു നിന്ന ഒരു ചെറുപ്പക്കാരന്റെ അടുത്ത് വാഹനം നിർത്തി. (ഇവർക്ക് ഡ്രൈവറുമായി അഡ്ജസ്റ്റുമെൻ്റുണ്ടാകും) അയാൾ ബാഗുകളെല്ലാം ട്രോളിയിൽ വച്ച് തള്ളിക്കൊണ്ട് ഞങ്ങളോടൊപ്പം വന്നു. Airpot – ലെ കരാർ തൊഴിലാളിയാണ് പയ്യൻ. 200 രൂപ കൊടുക്കണമെന്നും ബോർഡിംഗ് പാസ് എടുക്കും വരെ കൂടെയുണ്ടാകുമെന്നും പറഞ്ഞു. ശ്രീനഗർ ആയതു കൊണ്ട് ഒന്നും മറുത്തു പറഞ്ഞില്ല. വിമാനത്താവളത്തിൽ കയറും മുമ്പ് ട്രോളി തള്ളിക്കൊണ്ടു വന്നയാളിന്റെ ഐഡി കാർഡ് സെക്യൂരിറ്റിക്കാർ സശ്രദ്ധം പരിശോധിച്ച് സാധനങ്ങളുമായി അകത്തു വിട്ടു. പിന്നീട് ഞങ്ങളുടെ മൊബൈലിലുള്ള വിമാന ടിക്കറ്റും ആധാറും പരിശോധിച്ച ശേഷം അകത്തേക്ക് വിട്ടു. ബാഗുകൾ അത് ഡ്രോപ്പ് ചെയ്യേണ്ട സ്ഥലത്തെത്തിച്ച് ടിക്കറ്റും ആധാറും കാണിച്ച് ബോർഡിംഗ് പാസ് വാങ്ങി. 200 രൂപയും വാങ്ങി ട്രോളിയുമായി അയാൾ വിട പറഞ്ഞു. (ഇവരുടെ സഹായമില്ലാതെ നമുക്ക് ഇതെല്ലാം ചെയ്യാവുന്നതാണ്. ദില്ലിയിലും ഇങ്ങനെ സഹായികളായി എത്തുന്നവരുണ്ട്.)
എല്ലാ വിമാനയാത്രയിലെയും അവസാന കടമ്പ സെക്യൂരിറ്റി ചെക്കിംഗ് ആണല്ലോ. ബൽറ്റടക്കം എല്ലാം ട്രേയിലിട്ട് കാബിൻ ബാഗുകളും നൽകി ശരീരപരിശോധന കഴിഞ്ഞ് പിന്നിതെല്ലാം തിരികെ ബാഗിലാക്കിയതോടെ ആ കടമ്പയും കടന്ന ആശ്വാസം. കാബിൻ ബാഗേജിലെല്ലാം ടാഗ് തൂക്കുന്ന പഴയ പരിപാടി കുറച്ചു നാളുകൾക്ക് ശേഷം കണ്ടത് ശ്രീനഗർ എയർ പോർട്ടിൽ മാത്രം.ഞാനും ബാലൻ ചേട്ടനും ഇപ്പോൾ ശ്രീനഗർ എയർപോർട്ടിലാണ്. ദില്ലിയിലെ മോശം കാലാവസ്ഥ കാരണം ഞങ്ങളുടെ ഇൻഡിഗോ വിമാനം അരമണിക്കൂർ ലേറ്റാണ്. 8.40 ന് പുറപ്പെടേണ്ടത് 9.20-ന് മാത്രമേ പുറപ്പെടുകയുള്ളു എന്ന അനൗൺസ്മെൻ്റ് വന്നു കഴിഞ്ഞു. ഒപ്പം ഗേറ്റ്മാറിയതായും അറിയിച്ചു.
യാത്രയുടെ സമയം നീളുന്നതിനിടെ കാശ്മീർ കാണാനിറങ്ങിയ കായംകുളത്തുകാരനെ പരിചയപ്പെട്ടു. അയാളും കുടുംബവും എയർ ഏഷ്യയിലാണ് കൊച്ചിക്ക് പോകുന്നത്. ഇൻഡിഗോയിൽ യാത്ര ചെയ്യുന്ന ഞങ്ങളേക്കാൾ മുമ്പേ അവരെ വിളിച്ചു. അവർക്കും നിയാസിന്റെ നമ്പരും മറ്റും കൊടുത്തു. ഞങ്ങൾ ദില്ലിക്ക് പുറപ്പെട്ടു. ദില്ലിയിൽ നിന്നും 16/7/2023 രാവിലെ 5.40-നാണ് ഫ്ലൈറ്റ് എന്നതിനാൽ വിമാനം താമസിക്കുന്നതിൽ യാതൊരു ടെൻഷനുമില്ലാതെ ഞങ്ങൾ ഇരുന്നു.
ദില്ലിയിൽ ഇറങ്ങിയപ്പോൾ കൊച്ചിക്കുള്ള ബോർഡിംഗ് പാസ് അവിടെക്കണ്ട മെഷീനിൽ നിന്ന് എടുക്കാൻ ശ്രമിച്ചു. അപ്പോഴാണ് ടെർമിനൽ ഒന്നിൽ നിന്നാണ് ഞങ്ങളുടെ വിമാനം പുറപ്പെടുന്നത് എന്നറിയുന്നത്. അവിടേക്ക് നല്ല ദൂരമുണ്ടെന്നറിഞ്ഞ് അവിടേക്ക് പോകാൻ എന്താണ് മാർഗ്ഗമെന്നാരാഞ്ഞു. ബസ് ഉണ്ടെന്നറിഞ്ഞെങ്കിലും കാത്തു നിന്നിട്ട് ഏറെ സമയമായപ്പോളാണ് രാത്രിയിൽ ബസ് 2 മണിക്കൂർ ഇടവിട്ടായിരിക്കുമെന്നറിഞ്ഞത്. ടാക്സിക്കാർ ഒരാൾക്ക് 400 രൂപ ആവശ്യപ്പെട്ടു. നൂറ് രൂപ പർച്ചി (രസീത്) എന്നു പറഞ്ഞ് വേറെയും വാങ്ങി. പർച്ചിയൊട്ടു തന്നുമില്ല.(എയർപോർട്ടിനുള്ളിൽ നിന്ന് പ്രീപെയ്ഡ് ടാക്സി എടുത്താൽ മതിയായിരുന്നു.) ഇതെല്ലാം ഏജൻ്റ്മാരായിരിക്കാം. വണ്ടിയിൽ കയറിയപ്പോൾ എവിടെക്കാണ് പോകേണ്ടതെന്ന് ഡ്രൈവർ ചോദിച്ചു. ശിവഭക്തനായ പ്രേം എന്ന ഡ്രൈവറോട് ഞങ്ങൾ അമർനാഥ് യാത്രികരാണെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം. ഞങ്ങളെ ടെർമിനൽ – 1 എയർപോർട്ടിലിറക്കി ട്രോളി എടുത്ത് ബാഗുകൾ എല്ലാം പെറുക്കി വച്ചു തന്നു. 50 രൂപ അയാൾക്കും കൊടുത്തു.
ഞങ്ങളുടെ ടിക്കറ്റ് കാണിച്ചപ്പോൾ കൊച്ചിയിലെപ്പോലെ സെക്യൂരിറ്റിക്കാർക്ക് എന്തോ സംശയം. സ്ക്കാൻ ചെയ്യാനാവുന്നില്ല. ബോർഡിംഗ് പാസ് എടുത്തു വരാൻ പറഞ്ഞു. മൊബൈലിൽ നിന്നും പാസ് എടുക്കാൻ ശ്രമിച്ചിട്ട് മോശം നെറ്റ് വർക്കു കാരണം സാധിക്കുന്നില്ല. (ജമ്മു വിട്ടതോടെ അവിടെ നിന്ന് എടുത്ത സിം കട്ടായിപ്പോയിരുന്നു.) വെളിയിൽക്കണ്ട മെഷീനിൽ നിന്നും ബോർഡിംഗ് പാസ് എടുക്കാൻ ശ്രമിച്ചപ്പോഴും എറർ കാണിച്ചു.എയർപോർട്ടിന് വെളിയിലുള്ള ഇൻഡിഗോയുടെ കൗണ്ടറിലെത്തി കാര്യം പറഞ്ഞപ്പോൾ അവർ ടിക്കറ്റ് പ്രിൻ്റ് എടുത്തു തന്നു. ഗേറ്റിൽ അത് സ്ക്കാൻ ചെയ്ത് ആധാർ പരിശോധിച്ച് ഞങ്ങളെ കടത്തി വിട്ടു.മെഷീനിൽ നിന്നും ബോർഡിംഗ് പാസ് എടുത്ത് ബാഗേജ് ഡ്രോപ്പിലെത്തി. മുൻ യാത്രയുടെ ലേബലുകൾ കീറി മാറ്റി ബാഗ് ഏല്പിച്ചു. ബാഗ് ഏറ്റെടുത്തതിന്റെ സ്ലിപ്പ് ബോർഡിംഗ് പാസിന്റെ പിന്നിൽ ഒട്ടിച്ചു തന്നു. വീണ്ടും സെക്യൂരിറ്റി ചെക്കപ്പിനായി എല്ലാം അഴിച്ചു പരിശോധന കഴിഞ്ഞ് നിശ്ചിത സ്ഥാനങ്ങളിൽ ഉറപ്പിച്ച് ഞങ്ങൾ ഉളളിൽ പ്രവേശിച്ചു. നേരത്തേ എത്തിയതിനാൽ ബോർഡിംഗ് പാസിൽ ഗേറ്റ് നമ്പർ രേഖപ്പെടുത്തിയിട്ടില്ല. അതിനിയും ഒരു മണിക്കൂർ മുമ്പ് ബോർഡിൽ തെളിയും.
ദില്ലി എയർപോർട്ടിൽ ഉറക്കമില്ലാത്ത ഒരു രാവു കൂടി. എത്രയോ യാത്രകളിൽ ഉറക്കമിളച്ച എയർപോർട്ടാണിത്.ഇതിനു വന്ന മാറ്റങ്ങൾ അത്ഭുതത്തോടെ നോക്കിക്കാണുന്നു. കാർബൺ വച്ചെഴുതിയ ബുക്കു പോലെയുള്ള എയർ ടിക്കറ്റും കൈ കൊണ്ടെഴുതിയ ബോർഡിംഗ് പാസും പുതുതലമുറയ്‌ക്ക് ചിരിക്കാൻ വകയാകും.മൊബെെലിൽ കൂടി ടിക്കറ്റെടുത്ത് അതു വഴി സീറ്റ് തെരഞ്ഞെടുത്ത് പേപ്പർലസ് യാത്രയാണിന്ന്. കാബിൻ ബാഗേജിലെല്ലാം ടാഗ് തൂക്കുന്ന പഴയ പരിപാടി കുറച്ചു നാളുകൾക്ക് ശേഷം ശ്രീനഗർ എയർ പോർട്ടിൽ മാത്രമാണ് കണ്ടത്.
ഇതിനിടയിൽ പാലക്കാട്ടുകാരൻ സനൂപിനെക്കണ്ടു. ഞങ്ങളോട് യാത്രാ വിശേഷങ്ങൾ തിരക്കി. ദുബായിൽ നിന്ന് വരും വഴിയാണ്. അമർനാഥ് യാത്രയെപ്പറ്റി പറഞ്ഞപ്പോൾ വലിയ താല്പര്യത്തിൽ സംസാരിച്ചു. ഈ വർഷം പോകാനായില്ലെങ്കിലും ഒരിക്കൽ പോകണമെന്ന ആഗ്രഹം അയാളിൽ സൃഷ്ടിക്കാൻ സാധിച്ചു. ശ്രീനഗറിലെ താമസത്തെപ്പറ്റി പറഞ്ഞപ്പോൾ നിയാസിനെപ്പറ്റിയും പറഞ്ഞു. നിയാസിന്റെ നമ്പർ കൊടുത്തു. ദുബായ് സന്ദർശിക്കണമെന്നും അവിടെ മെട്രോയിൽ യാത്ര ചെയ്താൽ എല്ലാം കണ്ടു വരാമെന്നും ആ സുഹൃത്ത് പറഞ്ഞു. ശ്രീമതിയുമൊത്ത് ഡിസംബറിൽ ഒരു യാത്ര ഞാൻ പ്ലാൻ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അയാളുടെ നമ്പറും വാങ്ങി ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു. ബാലൻചേട്ടൻ ചുരുണ്ടു കൂടിക്കിടന്ന് ഉറക്കം പിടിച്ചു.
ഇതിനിടയ്‌ക്ക് പ്രീതിയുമായി ഒരു മെസേജ് യുദ്ധം നടത്തിയും യാത്രാ വിവരണം എഴുതിയും നേരം കഴിച്ചു. ഗേറ്റ് നമ്പർ ബോർഡിൽ തെളിഞ്ഞതോടെ ഞങ്ങൾ അവിടേക്ക് നീങ്ങി. ബോർഡിംഗ് പാസ് ലഭിച്ചവർ തിരക്കു കൂട്ടുന്നത് കണ്ടപ്പോൾ ഉള്ളിൽ ചിരി തോന്നി. അവസാന വരിയിൽ നിന്ന് ബസിൽ കയറി വിമാനത്തിന്റെ മുൻവാതിലിൽ കയറാൻ നില്ക്കുമ്പോൾ കേരളത്തിന്റെ കൃഷിമന്ത്രി പി.പ്രസാദും സഹചരന്മാരുമെത്തി. അദ്ദേഹത്തെ വിഷ് ചെയ്ത് സ്വയം പരിചയപ്പെടുത്തി. (CPI നേതാവും എന്റെ സഹപ്രവർത്തകനുമായിരുന്ന രാജേഷിന്റെ സുഹൃത്ത് എന്ന നിലയിലാണ് പരിചയപ്പെട്ടത്.) സൗമ്യനായ ഈ മന്ത്രി നല്ലൊരു കർഷകനും വിവാദങ്ങളിൽപ്പെടാത്തയാളുമാണ്.
ഞങ്ങളേക്കാൾ കയറിയ അദ്ദേഹം ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ഒന്നാം നമ്പർ സീറ്റിൽ ഇരിപ്പുണ്ടായിരുന്നു. ഒരിക്കൽ കൂടി അഭിവാദ്യം ചെയ്ത് ഞങ്ങൾ 12-)o നമ്പർ സീറ്റിലേക്ക് പോയി. ഞങ്ങൾക്ക് രണ്ടു പേർക്കും രണ്ടു സ്ഥലത്താണ് സീറ്റു ലഭിച്ചത്. എന്റെ തൊട്ടടുത്തിരുന്ന നാഗലാൻ്റ്കാരനോട് സീറ്റ് എക്സ്ചേഞ്ച് ചെയ്യാമോ എന്നു ചോദിച്ചു. സന്തോഷത്തോടെ അയാൾ സമ്മതിച്ചു.
ഡ്രൈവറെ വിളിച്ച് കാർ എയർപോർട്ടിൽ എത്തിക്കുന്ന കാര്യം ഓർമ്മിപ്പിച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്വസ്ഥമായിരുന്നു.
3 മണിക്കൂർ നോൺ സ്റ്റാേപ്പ് പറക്കൽ കൊണ്ട് കൊച്ചിയിലെത്തി. ബാഗ് വന്നത് അവസാനമാണ്. ട്രോളിയിൽ ബാഗും വച്ച് വെളിയിൽ വന്ന് ഞങ്ങൾ 21-)o നമ്പർ പില്ലറിനടുത്ത് നിൽക്കുന്നതായി ഡ്രൈവറെ അറിയിച്ചു. വണ്ടിയുമായി വന്ന് ബാഗുകൾ എടുത്തു വച്ച് കേരളത്തിലൂടെ യാത്ര. സ്വന്തം നാട്ടിലെത്തുമ്പോൾ അനുഭവപ്പെടുന്ന ഒരു സുരക്ഷിതത്വ ബോധം പറഞ്ഞറിയിക്കുവാനാവതല്ല. (കൈലാസ് ദർശനം കഴിഞ്ഞ് ടിബറ്റിൽ നിന്ന് ലിപു ചുരം വഴി ഭാരതത്തിലേക്ക് കടക്കുമ്പോൾ ഞാൻ ഭാരതാംബയുടെ മണ്ണിൽ കമിഴ്ന്ന് വീണ് നമസ്ക്കരിക്കാറുണ്ട്. എന്റെ നാടെന്ന ചിന്ത വലിയൊരു കാര്യമായി തോന്നുന്നത് നാടുവിടുമ്പോഴാണ്.)വഴിയിൽ കണ്ട ഭക്ഷണശാലകളിലെല്ലാം വലിയ തിരക്ക് കണ്ടതിനാൽ കയറിയില്ല. നിയാസ് തന്ന ഉച്ചഭക്ഷണം കഴിച്ച ശേഷം ശ്രീനഗർ എയർപോർട്ടിലിരുന്ന് കയ്യിൽ കരുതിയ രണ്ടു പഴം മാത്രമാണ് കഴിച്ചിട്ടുള്ളത്. പെരുമ്പാവൂർ കഴിഞ്ഞ് ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പന്ത്രണ്ടരയോടെ എന്നെ വീട്ടിലെത്തിച്ച ശേഷം ബാലൻ ചേട്ടൻ മടങ്ങി.
ഒരു ഹിമാലയ യാത്ര കൂടി പൂർത്തിയാക്കി വീട്ടിലെത്തുമ്പോൾ ഒരായിരം അനുഭവങ്ങളാണ് നേട്ടമായുള്ളത്. നിരവധി പേരുടെ നേരിട്ടുള്ള സഹായവും അദൃശ്യ ശക്തികളുടെ ഇടപെടലും ഒക്കെയാണ് യാത്രയെ വിജയിപ്പിക്കുന്നത്.
ട്രെയിനിൽ പുറപ്പെട്ട സഹയാത്രികരെ വിളിച്ചു വിശേഷങ്ങൾ തിരക്കി. ചെങ്ങന്നൂരിൽ അവർക്കൊരു സ്വീകരണം നൽകാൻ ക്രമീകരണം ചെയ്തു. 18/07/2023-ന് വൈകിട്ടെത്തേണ്ട ട്രെയിൻ രാത്രി 10.45-ന് എത്തുമെന്നറിഞ്ഞ് കാത്തിരിക്കവേ സോഷ്യൽ മീഡിയയിലൂടെ യാത്രാ വിവരണം വായിച്ച ചില സുമനസ്സുകൾ യാത്രികരെ സ്വീകരിക്കാൻ വേണ്ടി വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞാനും ബാലൻ ചേട്ടനും ഞങ്ങളുടെ സഹയാത്രികരെ സ്വീകരിക്കാൻ 4 പൊന്നാടയുമായിട്ടാണ് പോയത്. എന്നാൽ ഞങ്ങളെ ആറു പേരെയും
ചെങ്ങന്നൂർ ചതയം ജലോത്സവ സാംസ്ക്കാരിക സമിതി ചെയർമാൻ ,എം.വി ഗോപകുമാർ ,സമിതി ജനറൽ സെക്രട്ടറി.കെ.ആർ പ്രഭാകരൻ ഭാരവാഹികളായ എസ്സ് വി പ്രസാദ്, മുരുകൻ പൂവക്കാട്ട് മൂലയിൽ ,കെ കെ.വിനോദ് കുമാർ സജിത്ത് മംഗലത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.
യാത്രികരായ സന്തോഷും ശങ്കരൻ നമ്പൂതിരിയും ഓട്ടോയിൽ പുലിയൂരിലേക്ക് പോയി. ശ്രീജേഷിനെയും വൈശാഖിനേയും എന്റെ കാറിൽ കയറ്റി വൈശാഖിനെ അദ്ദേഹത്തിന്റെ വീട്ടിൽ വിട്ടു. വീട്ടുകാർ യാത്രാ വിശേഷങ്ങൾ വായിച്ച് ആകാംക്ഷാഭരിതരായി വാതിൽക്കൽ കാത്തു നിൽക്കുകയായിരുന്നു. സുരക്ഷിതനായി എത്തിച്ചതിന് അദ്ദേഹത്തിന്റെ പിതാവ് നന്ദി പറഞ്ഞു. അവർക്കെല്ലാം കൈകൂപ്പി നമസ്ക്കാരം പറഞ്ഞ് ഞങ്ങൾ ബാലൻ ചേട്ടന്റെ വീട്ടിലെത്തി. ശ്രീജേഷിന്റെ കാർ അവിടെയടുത്താണ് സൂക്ഷിച്ചിരുന്നത്. കാറുമെടുത്ത് ശ്രീജേഷ് യാത്രയായി.
ധന്യമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ഒരു യാത്ര കൂടി അവസാനിക്കുമ്പോൾ ഞാൻ ഈ യാത്രാവിവരണം എന്റെ സഹധർമ്മിണിക്ക് സമർപ്പിക്കുന്നു. അക്ഷരാർത്ഥത്തിൽ ‘സഹധർമ്മിണി’ യായി നിന്നു കൊണ്ട്, മറ്റുള്ളവർ എന്തു പറഞ്ഞാലും അതൊന്നും കൂസാതെ, എന്റെ യാത്രകൾക്ക് പിന്തുണയേകുന്ന അവരാണ് എന്റെ ധനം.എന്നെപ്പോലെയൊരാളെ സഹിക്കുന്നു എന്നതു തന്നെ മഹാകാര്യമാണ്.
ഓം നമഃ ശിവായ
_*-ശുഭം -*_
തയ്യാറാക്കിയത്
യോഗാചാര്യ ശിവചരൺ കൃപാപാത്രി ഡോ.സജീവ് പഞ്ച കൈലാസി.
കൈലാസ് മാനസരോവർ, ആദി കൈലാസ്, കിന്നർ കൈലാസ്, ശ്രീ ഖണ്ഡ് കൈലാസ്, മണി മഹേഷ് കൈലാസ് തുടങ്ങിയ അഞ്ചുകൈലാസങ്ങളിലും ദർശനം നടത്തിയിട്ടുണ്ട്.
ആരോഗ്യ ഭാരതി സംസ്ഥാന കാര്യദർശി.
പൈതൃക് സംസ്ഥാന ഉപാദ്ധ്യക്ഷൻ വൈദ്യ മഹാസഭ സംസ്ഥാന ചെയർമാൻ.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്.
ഗവന്മെൻ്റ് ഓഫ് ഇന്ത്യ സർട്ടിഫൈഡ് സീനിയർ നാച്ചുറോപത്ത്സ് അസോസിയേഷൻ (GICSNA – ജിക്ഷ്ണ) നാഷണൽ കമ്മിറ്റി സെക്രട്ടറി.
ഫോൺ : 9961609128
യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ അമർനാഥ് യാത്രാ വിവരണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/shri-amarnath-cave-temple/
Comments