കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിയ്‌ക്കായുള്ള സമരം ശക്തമാക്കാനൊരുങ്ങി ഹർഷിന. 16-ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന വ്യക്തമാക്കി. സംഭവത്തിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് തീരുമാനത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് നടപടികളിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നാവശ്യം ഉന്നയിച്ച് ഹർഷിനയും ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകും.
നീതി ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞാൽ പോര, പ്രവൃത്തിയിൽ കാണിക്കണമെന്നും ഹർഷിന ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നായിരുന്നു പോലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ എംആർഐ സ്‌കാനിംഗ് റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി ഈ നിഗമനത്തിലെത്താനാകില്ലെന്ന് വാദിച്ചാണ് മെഡിക്കൽ ബോർഡ് ഈ കണ്ടെത്തൽ തള്ളിയത്. മെഡിക്കൽ ബോർഡിലെ പ്രധാന അംഗമായി പരിഗണിച്ച സീനിയർ ഡോക്ടറെ മാറ്റി ജൂനിയർ കൺസൾട്ടന്റിനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവും ശക്തമാണ്.
മെഡിക്കൽ ബോർഡിലേക്ക് ആദ്യം നിശ്ചയിച്ചിരുന്ന റേഡിയോളജിസ്റ്റിനെ മാറ്റി മറ്റൊരാളെ ഉൾപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഹർഷിന അന്വേഷണമാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകും. സംസ്ഥാന മെഡിക്കൽ ബോർഡിനും അപ്പീൽ നൽകും. ആരോഗ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ സംരക്ഷിക്കാനാണ് മെഡിക്കൽ ബോർഡിന്റെ ശ്രമമെന്നും ഹർഷിന പറഞ്ഞു.
പോലീസിന്റെ റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് നടപടിയിൽ പ്രതിഷേധിച്ച് ഹർഷിന രംഗത്തെത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹർഷിനയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഹർഷിനയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളിയത്. നീതി തേടി ഹർഷിന മെഡിക്കൽ കോളജിനുമുന്നിൽ നടത്തുന്ന സമരം ഇന്ന് 82-ാം ദിവസം പിന്നിട്ടു.
Comments