കഴിഞ്ഞ 32 വർഷമായി ഒരു മീഡിയയും റിപ്പോർട്ട് ചെയ്യാത്ത ഹിന്ദു വംശഹത്യയുടെ ഭീകരമുഖമാണ് കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് എന്ന് വിവേക് അഗ്‌നിഹോത്രി. കശ്മീർ ഫയൽസ് പുറത്തിറങ്ങിയപ്പോൾ തത്പര കക്ഷികൾ വിമർശനവുമായി രംഗത്തു വന്നിരുന്നു. എന്നാൽ കശ്മീർ ഫയൽസ് അൺറിപ്പാർട്ടഡിൽ യഥാർത്ഥ ഇരകളാണ് സംസാരിക്കുന്നത്. അതിനാൽ തന്നെ അന്ന് സിനിമ അസത്യമാണെന്ന് പറഞ്ഞവർക്ക് ഇന്ന് വാതുറക്കാൻ പോലും സാധിക്കില്ല വിവേക് അഗ്‌നിഹോത്രി പറഞ്ഞു.
കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളുടെ വംശഹത്യയുടെ ഭീകരമുഖം തുറന്നുകാട്ടിയ സിനിമയാണ് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീർ ഫയൽസ്’. ഈ ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന ഡോക്യു-സീരീസാണ് കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ്. സി-5 ഒടിടിയിലുടെ ആഗസ്റ്റ് 11 നാണ് സീരീസ് റിലീസ് ചെയ്തത്.
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തിലേക്കും പലായനത്തിലേക്കും നയിച്ച യഥാർത്ഥ വസ്തുത ചിത്രം അനാവരണം ചെയ്യും. കശ്മീർ ഫയൽസ് സിനിമയായതിനാൽ അതിന് സമയ പരിമിതിയുണ്ടായിരുന്നു. അതിനാൽ തന്നെ അവർ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും തുറന്ന് കാണിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അൺറിപ്പോർട്ടഡ് വെബ്സീരീസ് ആയതിനാൽ സെൻസർ ഇല്ലാതെ കൂടുതൽ വിശദാംശങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. യഥാർത്ഥ ഇരകൾ, കശ്മീരി സ്ത്രീകൾ, അവരുടെ കുടുംബങ്ങൾ, ചരിത്രകാരന്മാർ, വിദഗ്ധർ, എന്നിവരുമായുള്ള സംഭാഷണങ്ങൾ എഡിറ്റ് ചെയ്യാതെ കാണിക്കുന്നുണ്ട്. ഞങ്ങൾ നടത്തിയ വിപുലമായ ഗവേഷണത്തിന്റെ അന്തിമ ഫലമാണിത്. വിവേക് അഗ്‌നിഹോത്രി പറഞ്ഞു.
കണ്ണീരൊടെയല്ലാതെ ഇരകളുടെ വാക്കുകൾ ആർക്കും കേൾക്കാൻ സാധിക്കില്ല. അവരുടെ വേദന കാണാൻ കഴിയില്ല എന്നാതാണ് സത്യം. ഇത്രയും കാലം സത്യം മറച്ചുവെച്ച ആളുകൾ എത്ര ക്രൂരന്മാരാണെന്നും നമ്മൾ തിരിച്ചറിയും. കാശ്മീരിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർ എത്ര ക്രൂരൻമാരും പൈശാചികരുമാണെന്ന് ചിത്രം വ്യക്തമാക്കും. തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന ഒരു സിനിമ ചെയ്താൽ തനിക്ക് സ്വതന്ത്രമായി ചുറ്റിക്കറങ്ങാനും ജയ്പൂർ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനും സാധിക്കും അഗ്‌നിഹോത്രി പരിഹസിച്ചു.
കശ്മീർ സ്വതന്ത്രമാകണമെന്ന് പറയുന്നവരും ആർട്ടിക്കിൾ- 370 റദ്ദാക്കിയത് തെറ്റാണെന്ന് പറയുന്നവരും രാജ്യത്തിന്റെ ശത്രുക്കളാണ്. തീവ്രവാദി ഒരു പാവപ്പെട്ട അധ്യാപകന്റെ മകനാണെന്ന് പറഞ്ഞ് ഭീകരവാദത്തെ വെളളപൂശുന്ന അതേ ആളുകളാണ് സിനിമയെ വിമർശിക്കുന്നത്. ഇങ്ങനെയുള്ളവരുടെ കയ്യിൽ എകെ 47 നും തോക്കുകളും ഇല്ലെങ്കിലും അവർ മനുഷ്യരാശിയുടെ ശത്രുക്കളാണ് വിവേക് അഗ്‌നിഹോത്രി ആഞ്ഞടിച്ചു
Comments