ന്യൂഡൽഹി: അവിശ്വാസപ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ വിമർശനവുമായി എത്തിയ വയനാട് എം.പി രാഹുലിന് മറുപടിയുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. രാജ്യം കുറച്ചുകൂടി ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷത്തെ അർഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്ന രാഹുലിന്റെ പ്രവൃത്തിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്റ സമയത്ത് അവിടെ ഇരിക്കാൻ പോലും രാഹുൽ മര്യാദ കാണിച്ചില്ല. ആഭ്യന്തരമന്ത്രി മറുപടി പ്രസംഗം നടത്തുമ്പോൾ രാഹുൽ സഭയിൽ നിന്നും മുങ്ങി. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ രാഹുൽ സഭയിൽ നിന്ന് ഇറങ്ങിപോയി. സ്ത്രീ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ, രാഹുൽ സഭയിൽ ഫ്‌ളൈയിംഗ് കിസ് പറത്തുകയും ധിക്കാരിയായ വിഡ്ഢിയെ പോലെ ചിലയ്‌ക്കുകയുമായിരുന്നു എന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കുറച്ചുകൂടി ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷത്തെ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത് രാഹുലായിരുന്നു എന്നാൽ ആദ്യ ദിവസം രാഹുൽ സഭയിൽ എത്തിയെങ്കിലും ഒന്നും തന്നെ മിണ്ടിയില്ല. ഭരണപക്ഷം രാഹുലിന്റെ മൗനത്തെ ചോദ്യം ചെയ്‌തെങ്കിലും പ്രതിപക്ഷം ഉത്തരം നൽകിയില്ല. ഇന്നലെ പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തിന് മറുപടി പറഞ്ഞപ്പോൾ രാഹുൽ സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അതിന് തൊട്ടുമുമ്പുള്ള ദിവസം നീണ്ട ഇടവേളയ്‌ക്ക് ശേഷം സഭയിലെത്തിയ രാഹുൽ, ബിജെപിയുടെ വനിതാ എംപിമാർക്ക് നേരെ ഫ്‌ളൈയിംഗ് കിസ് നൽകിയെന്നതും ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു.















