താൻ അയച്ച ദൂതന്മാരുടെയും മുത്തച്ഛൻ മാല്യവാന്റെയും എല്ലാം ഉപദേശങ്ങൾ തന്റെ ചിന്താഗതിക്കെതിരെ ആയപ്പോൾ എല്ലാത്തിനോടും ഉപേക്ഷ തോന്നിയാണ് രാവണൻ പ്രാസാദ ഗോപുരത്തിന്റെ മുകളിലേക്ക് കയറിപ്പോയത്.. രാവണനും കൂട്ടരും പ്രാസാദങ്ങളിൽ നിന്ന് ചുറ്റും വീക്ഷിച്ചു. വാനര സൈന്യം വളഞ്ഞിരിക്കുന്ന ലങ്കാപുരി. വീണ്ടും രാവണന്റെ കോപം വർദ്ധിച്ചു.
അതേസമയം താഴെ നിന്ന സുഗ്രീവൻ രാവണനെ കണ്ടു. നിമിഷാർദ്ധം കൊണ്ട് ഒറ്റച്ചാട്ടത്തിന് സുഗ്രീവൻ പ്രാസാദ ഗോപുരത്തിന്റെ മുകളിലെത്തി രാവണനുമായി മൾപ്പിടുത്തം തുടങ്ങി. രണ്ടുപേരും വീണു ഉരുണ്ടും കടിച്ചു മാന്തിയും മുറിച്ചും മറിച്ചും പോരാടി .ഒടുവിൽ ഇരുവരും ചോര ഒലിപ്പിച്ചു നിന്നു. രണ്ടുപേർക്കും ഏറെ പരിക്കുകൾ.
സുഗ്രീവനെ മേലാകെ മുറിവുകളോടെയാണ് ശ്രീരാമൻ കാണുന്നത്. എന്തുപറ്റിയെന്ന് രാമൻ അന്വേഷിച്ചു. രാവണനുമായുള്ള മൽപ്പിടുത്തത്തിൽ ഉണ്ടായതാണെന്ന് കേട്ടപ്പോൾ രാമനു നിരാശ. ഇന്നു പുലർച്ചെ ഏറെ ദുർന്നിമിത്തങ്ങൾ കണ്ടത് വെറുതെയല്ല. ഞാൻ പരാജയപ്പെടുകയാണ്. എന്റെ മിത്രങ്ങൾക്ക് കടുത്ത മുറിവുകൾ ഉണ്ടായി. ഞാൻ ജയിക്കേണ്ട..!! ജയവും രാജ്യവും സീതയും എല്ലാം വെറും സങ്കല്പങ്ങൾ..!!! ഞാൻ തോറ്റു.
ഹതാശനായ രാമനോട്സുഗ്രീവൻ കാര്യങ്ങൾ വിശദീകരിച്ചു. സീതാദേവിയെ അപഹരിച്ച രാവണനെ നേരിൽ കണ്ടപ്പോൾ ആലോചിക്കാതെ എടുത്തുചാടി ഒരു അടി കൊടുത്തു. അത് മല്പിടുത്തതിൽ കലാശിച്ചു. ആ മൽപ്പിടുത്തത്തിലാണ് പരിക്കേറ്റത്. ക്ഷമിക്കണം എടുത്തുചാട്ടം ഒന്നിനും ഒരു പരിഹാരമല്ല. പ്രത്യേകിച്ചും യുദ്ധത്തിൽ എന്തു നടപടികളും നമ്മൾ കൂടിയാലോചിച്ചു മാത്രം സ്വീകരിക്കേണ്ടതാണ്. യുദ്ധം തുടങ്ങും മുൻപ് അവസാനമായി ഒരു സമാധാനശ്രമം കൂടി വേണം. യുദ്ധം അവസാന മാർഗ്ഗമാണ്. രണ്ടുകൂട്ടർക്കും, ലോകത്തിന് തന്നെയും അത് ഏറെ ആഘാതങ്ങൾ ഏൽപ്പിക്കും. ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം, എന്നാൽ വീര്യം ഉപേക്ഷിക്കാനും പാടില്ല.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments