കാബൂൾ: പുസ്തകം വാങ്ങാൻ ആളില്ല, അഫ്ഗാനിസ്ഥാനിലെ പുസ്തകശാലകളിൽ 30 ശതമാനവും പൂട്ടിയതായി റിപ്പോർട്ട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് പുസ്തശാലകൾ കൂട്ടത്തൊടെ പ്രവർത്തനം അവസാനിപ്പിച്ചത്. പുസ്തകക്കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കുന്ന അന്താരാഷ്‌ട്ര സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന നികുതി, സർവ്വകലാശാലകളിൽ സ്ത്രീ നിരോധനം എന്നിവ കാരണം അഫ്ഗാനികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ താത്പര്യമില്ല.
അടുത്ത കാലത്തായി വിവിധ നിയന്ത്രണങ്ങളാണ് താലിബാൻ ഭരണകൂടം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ല. അതുപൊലെ മുന്നാം ക്ലാസിന് ശേഷം പെൺകുട്ടികൾ പഠിക്കേണ്ടെന്ന നിലപാടാണ് താലിബാന്റേത്. അതിനാൽ സ്‌ക്കൂളുകളിൽ നല്ലൊരു ശതമാനവും അടച്ചു പൂട്ടി.
2021 സെപ്റ്റംബറിൽ പെൺകുട്ടികളെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്ന് താലിബാൻ വിലക്കിയത്. ഹൈസ്‌കൂളുകൾ ആൺകുട്ടികൾക്ക് മാത്രമായി തുറക്കാൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കോളേജിൽ പോകുന്ന പെൺകുട്ടികളെ വിലക്കിയത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് താലിബാനെതിരെ യുഎൻ രംഗത്ത് വന്നിരുന്നു. പൊതുജീവിതത്തിന്റെയും ജോലിയുടെയും മിക്ക മേഖലകളിലും താലിബാൻ ഭരണകൂടം സ്ത്രീകളെ വിലക്കിയിട്ടുണ്ട്.
Comments