കാലിഫോർണിയ: പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് തെറ്റായ കുറ്റസമ്മതം നടത്തിച്ച യുവാവിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകാൻ ഉത്തരവിട്ട് കോടതി. കാലിഫോർണിയയിലെ ഒരു നഗരത്തിലാണ് സംഭവം. തോമസ് പെറസ് ജൂനിയർ എന്ന യുവാവിനാണ് അച്ഛനെ കാണാതായതിനെ തുടർന്ന് പോലീസിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.
2018 ലായിരുന്നു സംഭവം. വീട്ടിലെ വളർത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു തോമസിന്റെ അച്ഛൻ. എന്നാൽ പുറത്തുപോയി ഏതാനും മിനിറ്റുകൾക്കുള്ളിൽ വളർത്തുനായ മാത്രം തിരികെയെത്തുകയായിരുന്നു. ഉടൻ തന്നെ തോമസ് അച്ഛനെ കാണാനില്ലെന്ന് പോലീസിനെ വിളിച്ച് അറിയിച്ചു. പൊലീസ് ചോദ്യം ചെയ്യാൻ എന്ന പേരിൽ വിളിച്ച് വരുത്തിയ തോമസിന് തുടർന്നങ്ങോട്ട് 17 മണിക്കൂർ സമാനതകളില്ലാത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നത്. തോമസ് പിതാവിനെ കൊന്നെന്ന് വരുത്തി തീർക്കുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം. തോമസ് ഇത് നിഷേധിച്ചെങ്കിലും ക്രമേണ ഉദ്യോഗസ്ഥർക്ക് ഭീഷണിയുടെ സ്വരമായി.
തോമസിന്റെ പ്രിയപ്പെട്ട വളർത്തുനായയെ കൊന്നുകളയുമെന്നവർ പറഞ്ഞു. ഉയർന്ന രക്ത സമ്മർദ്ദവും വിഷാദ രോഗവുമെല്ലാം ഉണ്ടായിരുന്ന തോമസ് ഒടുവിൽ കുറ്റസമ്മതം നടത്തി. ഇതിനിടയിൽ തോമസ് ആത്മഹത്യാശ്രമവും നടത്തി. പൊലീസ് ഇയാളെ മാനസിക രോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തോമസിന്റെ മകൾ മുത്തച്ഛൻ ജീവനോടെയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടും ഇവർ തോമസിനെ ഈ വിവരം അറിയിച്ചില്ല. പൊലീസ് ചോദ്യം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് കോടതിയുടെ വിധി.