ഷിംല: ഹിമാചൽ പ്രദേശിലെ സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും ഷിംലയിലെ മണ്ണിടിച്ചിലിലുമായി 16 മരണം. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വീടുകളും കന്നുകാലി തൊഴുത്തുകളും ഒലിച്ചുപോയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ പ്രദേശങ്ങളിലായി സഞ്ചാരികൾ ഉൾപ്പെടെയുളള നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്.
ഏഴ്പേരുടെ മരണത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ അധികൃതരെ അറിയിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഷിംലയിൽ കനത്ത മഴയെത്തുടർന്ന് സമ്മർ ഹില്ലിലെ ‘ശിവ മന്ദിർ’ തകർന്നു. ക്ഷേത്രത്തിൽ നിന്ന് ഇതുവരെ ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തു. തകർന്ന ക്ഷേത്രത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്തുന്നതിനുളള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രി ആരംഭിച്ച മഴയിൽ ഹിമാചലിലും ഉത്തരാഖണ്ഡിലുമായി കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർ്ട്ട് ചെയ്തിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ മണ്ഡി-മണാലി-ചണ്ഡിഗഢ് ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ആളുകളെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്.
Comments