ഇടുക്കി: ചിന്നക്കനാലിലെ ഭൂമി തട്ടിപ്പ് കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടെന്നും ഈ വിവരമറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നുമാണ് എഫ്ഐആറിലുള്ളത്. ഇടുക്കി വിജിലൻസ് സംഘമാണ് ഇന്നലെ വൈകിട്ടോടെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്ന് സമർപ്പിക്കും. കേസിൽ ആകെയുള്ള 21 പ്രതികളിൽ 16-ാം പ്രതിയാണ് മാത്യു കുഴൽനാടൻ. ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമിയുടെ രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സ്ഥലം കൂടുതൽ കൈവശപ്പെടുത്തിയെന്ന് വിജിലൻസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു.
2021-ലാണ് മൂന്ന് ആധാരങ്ങളിലായി മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ ഒരു ഏക്കർ 23 സെന്റ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്. മാത്യു കുഴൽനാടന്റെയും പത്തനംതിട്ട സ്വദേശികളായ രണ്ട് പേരുടെയും പേരിലാണ് വസ്തു വാങ്ങിയത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് കേസിലെ മറ്റ് പ്രതികൾ. 2012-ലെ ദേവികുളം തഹസിൽദാറായിരുന്ന ഷാജിയാണ് ഒന്നാം പ്രതി.