ബസ്തർ : കഴിഞ്ഞ 4 പതിറ്റാണ്ടായി കമ്യൂണിസ്റ്റ് ഭീകരതയുടെ കെടുതികൾ നേരിടുന്ന ബസ്തറിലെ 600 നക്‌സൽ രഹിത ഗ്രാമങ്ങളിൽ ദേശീയ പതാക ഉയർന്നു . ഓരോ സ്വാതന്ത്ര്യദിനവും ഈ ഗ്രാമങ്ങളിൽ ജനാധിപത്യത്തെ എതിർക്കുന്ന കറുത്ത ദിനമായി ആഘോഷിക്കാനാണ് കമ്യൂണിസ്റ്റ് ഭീകരർ ആഹ്വാനം ചെയ്യുന്നത് . ഗ്രാമവാസികൾക്ക് അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഈ നിർദേശം അനുസരിക്കേണ്ടിവന്നു .
എന്നാൽ മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ബസ്തറിനെ അടക്കം കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു . അതിനു പിന്നാലെ അർധ സൈനികവിഭാഗങ്ങൾക്കടക്കം കർശന നടപടിയെടുക്കാൻ നിർദേശവും നൽകി . മാത്രമല്ല കീഴടങ്ങാൻ സന്നദ്ധത കാട്ടുന്ന ഭീകരർക്ക് മുഖ്യധാരയിലേയ്‌ക്ക് വരാനുള്ള മാർഗങ്ങൾ തുറന്ന് നൽകാനും തീരുമാനമുണ്ടായി .
ഇതോടെ ബസ്തറിലെ മൊത്തം 600 ഗ്രാമങ്ങളാണ് കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്ന് മോചിപ്പിക്കപ്പെട്ടത് . ഇപ്പോൾ സ്വാതന്ത്ര്യ ദിനം, ഇവിടെയുള്ള ഗ്രാമീണർക്ക് ദേശീയ പതാക ഉയർത്തി ആഘോഷിക്കാനായി .
കഴിഞ്ഞ 40 വർഷമായി ബസ്തറിൽ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ത്രിവർണ പതാക ഉയർത്തിയിട്ടില്ലെന്ന് ബസ്തർ ഐജി സുന്ദർരാജ് പി പറഞ്ഞു. ഗ്രാമവാസികൾക്കിടയിൽ ഭയം വളരെയേറെയായിരുന്നു, അവർക്ക് ആഗ്രഹിച്ചാലും രാജ്യത്തിന്റെ ദേശീയ ഉത്സവം ആഘോഷിക്കാൻ കഴിയില്ല.
ഇതോടൊപ്പം, കഴിഞ്ഞ 3 വർഷത്തിനുള്ളിൽ, കനത്ത കമ്യൂണിസ്റ്റ് ഭീകര ബാധിത പ്രദേശങ്ങളിൽ 40 ലധികം പുതിയ പോലീസ് ക്യാമ്പുകൾ ആരംഭിച്ചു . അതിന്റെ ഫലമായി ബസ്തർ ഡിവിഷനിലെ 600 ഗ്രാമങ്ങൾ ജവാന്മാരുടെ നിരന്തര പരിശ്രമത്താൽ പൂർണ്ണമായും ഭീകര വിമുക്തമായി. സുക്മ, ബീജാപൂർ, നാരായൺപൂർ, ബസ്തർ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഈ ഗ്രാമങ്ങളിൽ ഭൂരിഭാഗവും. ഈ ഗ്രാമങ്ങളെ കമ്യൂണിസ്റ്റ് ഭീകര വിമുക്തമാക്കുന്നതിലൂടെ വികസന പ്രവർത്തനങ്ങൾ ഗ്രാമവാസികളിലേക്ക് എത്തിക്കുക മാത്രമല്ല, രാജ്യത്തിന്റെ ദേശീയ ഉത്സവം ഗംഭീരമായി ആഘോഷിക്കാനുമായി .
ഇന്ന് ഗ്രാമവാസികൾ ഭയരഹിതരാണ്. ഈ പ്രദേശങ്ങളിൽ കൂടുതൽ സ്‌കൂളുകൾ തുറന്നു, പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും സ്വാതന്ത്ര്യോത്സവം ഗംഭീരമായി ആഘോഷിക്കുന്ന സാഹചര്യം ഉണ്ടായി . കമ്യൂണിസ്റ്റ് ഭീകരർ കരിങ്കൊടി ഉയർത്തിയിരുന്നിടത്ത് ഇപ്പോൾ പാറുന്നത് ത്രിവർണ്ണ പതാകയാണ്. രാജ്യം സ്വാതന്ത്ര്യം നേടി 77 വർഷം പിന്നിട്ടെങ്കിലും ഇതാദ്യമായാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.
Comments