ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ബിരേൻ സിംഗ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ജനങ്ങൾ സമാധാനം സ്വീകരിക്കണമെന്നും വികസനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന വംശീയ സംഘർഷങ്ങൾക്ക് പിന്നിൽ വിദേശശക്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മയക്കുമരുന്നിനെതിരായ യുദ്ധം സർക്കാർ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ക്ഷമിച്ചും മറന്നും, നമുക്ക് യോജിച്ച് ജീവിക്കാം. കഴിഞ്ഞ മൂന്ന് മാസമായി നമുക്ക് നഷ്ടപ്പെട്ട വികസനത്തിന്റെ പാതയിൽ യാത്ര തുടരാൻ സാധിക്കണം. അക്രമം ഒരു വികസനവും കൊണ്ടുവരില്ല. സമുദായങ്ങൾക്കിടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ, നമുക്ക് അത് ചർച്ചയിലൂടെ പരിഹരിക്കാം. ഇതിനായി സർക്കാർ എപ്പോഴും തയ്യാറാണ്.
ഇന്ത്യൻ യൂണിയന്റെ ഭാഗമായും അതിന്റെ ഭരണഘടനാ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ടും തന്റെ സർക്കാർ സംസ്ഥാനത്തിന്റെ ഉന്നമനത്തിന് വേണ്ടി തുടർച്ചയായി പ്രവർത്തിക്കുകയാണ്. എന്നിരുന്നാലും, ചില നിക്ഷിപ്ത താത്പര്യക്കാരും വിദേശശക്തികളും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. ഭരണഘടനാ വിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ ഒരു നിമിഷം പോലും സർക്കാർ നിലനിൽക്കില്ല. മയക്കുമരുന്നിനെതിരായ യുദ്ധം തുടരും. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തും.
എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ, നമുക്ക് അത് ഒരുമിച്ച് ചർച്ച ചെയ്യാം, അങ്ങനെ നമുക്ക് സമാധാനം കൊണ്ടുവരാനും വികസനത്തിന്റെ യാത്ര തുടരാനും സാധിക്കും. നീതി, സമത്വം എന്നിവയ്‌ക്കായി തുടർന്നും പരിശ്രമിക്കണം. നിങ്ങളുടെ ക്ഷേമത്തിനായി അശ്രാന്തമായി പ്രവർത്തിക്കുക, വളർച്ചയ്‌ക്കും ശാക്തീകരണത്തിനുമുള്ള വഴികൾ സൃഷ്ടിക്കുക, നമ്മുടെ രാജ്യത്തെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നാതാണ് നിങ്ങളോടുള്ള പ്രതിബദ്ധത’ -ബിരേൻ സിംഗ് പറഞ്ഞു.
Comments