പത്തനംതിട്ട: ആങ്ങമൂഴി ചതുപ്പിന് സമീപം കാട്ടാന ആക്രണം. റബർ ടാപ്പിംഗ് തൊഴിലാളികളായ ദമ്പതികളും, വീട്ടുമുറ്റത്ത് നിന്ന സ്ത്രീയും, ബൈക്ക് യാത്രികനും രക്ഷപ്പെട്ടത് തലനാരിഴക്ക്. അക്രമാസക്തനായ ആന റബർ തൊഴിലാളിയുടെ ഓട്ടോ തകർത്തു.
ആങ്ങമുഴി സ്വദേശിയായ ലീലാമ്മ, ഷാജി, കോട്ടമൺപാറ കളിയിക്കമലയിൽ കെ.പി മധു, മധുവിന്റെ ഭാര്യ ഉഷ, എന്നിവരാണ് ആനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 8:30- നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ലീലാമ്മയുടെ നേർക്ക് ആന പാഞ്ഞടുക്കുകയായിരുന്നു. ആനയെ കണ്ട് ഓടുന്നതിനിടെ ഇവർ താഴെ വീണു. അയൽവാസിയായ ഉണ്ണിയാണ് പിന്നീട് ലീലാമ്മയുടെ രക്ഷയ്ക്ക് എത്തിയത്. ഇയാൾ ലീലാമ്മയെ വീട്ടിനുള്ളിലേക്ക് മാറ്റുകയായിരുന്നു.
വീണ്ടും ചതുപ്പ് റോഡിലേക്ക് പോയ ആന ബൈക്കിൽ പോകുകയായിരുന്ന ഷാജിക്കു നേരെ തിഞ്ഞിഞ്ഞെങ്കിലും ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടിയതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞു. തുടർന്ന് ആന റബർ തോട്ടത്തിലേക്ക് പോകുകയായിരുന്നു.
ആനയുടെ ചിഹ്നം വിളികേട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് ആന ടാപ്പിംഗ് തൊഴിലാളികളായ ദമ്പതികളുടെ നേർക്ക് വരുന്നത് കണ്ടത്. ഉടൻ സമീപത്തെ പുരയിടത്തിലേക്ക് ഓടി കയറിയതു കൊണ്ട് ജീവഹാനി സംഭവിച്ചില്ലെന്ന് ദമ്പതികൾ പറഞ്ഞു. കണ്ണിൽ കണ്ട ഒരു ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടതിനു ശേഷം സമീപത്തെ തോട്ടത്തിൽ ആന നിലയുറപ്പിച്ചു. ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് ആദ്യമായിട്ടാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. തുടർന്ന് വനപാലകർ സ്ഥലത്തെത്തിയാണ് ആനയെ കാടുകയറ്റിയത്.
Comments