ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് റഷ്യയുടെ ലൂണ 25. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മികച്ച രീതിയിലാണ് പേടകത്തിന്റെ പ്രവർത്തനമെന്നും സുസ്ഥിരമായി ആശയവിനിമയം നടത്താൻ കഴിയുന്നുണ്ടെന്നും റഷ്യൻ ബഹിരാകാശ ഏജൻസി ട്വിറ്ററിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചാന്ദ്രപഥത്തിൽ നിന്നും ഭൂമിയുടെ ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയച്ചിരുന്നു. അകന്നുകൊണ്ടിരിക്കുന്ന ഭൂമിയുടേയും അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രന്റെയും ചിത്രങ്ങളാണ് ആദ്യത്തെ രണ്ടെണ്ണം. ദൗത്യത്തിന്റെ ലോഗോ ദൃശ്യമാകുന്ന ഒരു ചിത്രമാണ് മൂന്നാമതായി അയച്ചത്. ഓഗസ്റ്റ് 13-ന് പകർത്തിയ ചിത്രങ്ങളാണിവ. ശേഷം ബുധനാഴ്ച മറ്റൊരു കളർ ചിത്രം കൂടി പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 15-ന് പകർത്തിയ ചിത്രമാണ് പുറത്തുവിട്ടത്.
ലൂണ 25 പേടകത്തിലെ ശാസ്ത്ര ഉപകരണങ്ങളുടെ ടെലിമെട്രി, മെഷർമെന്റ് ഡാറ്റയുടെ വിശകലനം പൂർത്തിയായതായി റോസ്‌കോസ്മോസ് ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു. എല്ലാ ഉപകരണങ്ങളും പൂർണമായും പ്രവർത്തന സജ്ജമാണെന്നും ചാന്ദ്ര ദൗത്യത്തിന് തയ്യാറാണെന്നും ഏജൻസി അറിയിച്ചു. ഓഗസ്റ്റ് 10-ന് വിക്ഷേപിച്ച പേടകം അഞ്ച് ദിവസം പിന്നിട്ടാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. 21-നോ 22-നോ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാനും തൊട്ടുപിന്നാലെ ചാന്ദ്രോപരിത്തലത്തിലിറങ്ങും. ആദ്യം യാത്ര പുറപ്പെട്ടത് ഇന്ത്യൻ പേടകമാണെങ്കിലും റഷ്യൻ പേടകമാകും ആദ്യം സോഫ്റ്റ് ലാൻഡിംഗ് നടത്തുക. 23-നാകും ചന്ദ്രയാൻ മൂന്ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുക. ഭാരം കുറഞ്ഞ പേലോഡും കൂടുതൽ ഇന്ധന സംഭരണവുമാണ് ലൂണ 25-നെ ഇത്ര വേഗം ചന്ദ്രോപരിത്തലത്തിൽ എത്തിക്കാൻ കാരണമായത്.
Comments