ബഹിരാകാശ രംഗത്ത് ഇന്ത്യ-ഒമാൻ കൂട്ടായ്മയിൽ പുതിയ ഭൗമ നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തു. ഒമാൻ ഗതാഗത വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രി എൻജി സൗദ് ബിൻ ഹമൂദ് അൽ മവാലിയുടെ ഐഎസ്ആർഒ സന്ദർശനവേളയിലാണ് ധാരണയായത്. ഒമാൻ ഗതാഗത വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയവും ഐഎസ്ആർഒയും സംയുക്തമായി സഹകരിച്ച് നടപ്പാക്കാൻ ഒരുങ്ങുന്ന പദ്ധതികൾക്ക് മുന്നോടിയായാണ് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങളും പദ്ധതികളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു ഒമാൻ മന്ത്രിയുടെ സന്ദർശനം. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഉൾപ്പെടെ കേന്ദ്രത്തിലെ നിരവധി ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും അദ്ദേഹം സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും സാദ്ധ്യതകളെക്കുറിച്ചും വിലയിരുത്തി.
മുമ്പ് ഐഎസ്ആർഒ ഭൗമ നിരീക്ഷണ പ്ലാറ്റ്‌ഫോം വികസിപ്പിച്ച് ഒമാന് സമ്മാനിച്ചിരുന്നു. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുന്നതായിരുന്നു ഈ പ്ലാറ്റ്‌ഫോം. കൃഷി, ജലം, മത്സ്യബന്ധനം, ഗതാഗതം, പ്രകൃതി ദുരന്ത നിവാരണം, നഗര വികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ വികസന മേഖലകളുടെ ഉപയോഗത്തിനായി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം വെയ്‌ക്കുന്നത്.
സന്ദർശന വേളയിൽ ഒമാൻ സംഘം ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിംഗ് സെന്ററും സന്ദർശിച്ചിരുന്നു. കൂടാതെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി ലാൻഡർ വേർപെടുന്നത് നേരിട്ട് കാണുകയും ചെയ്തു.
Comments