ശ്രീനഗർ: കശ്മീരിൽ എട്ട് ലഷ്‌കർ-ഇ-ത്വായ്ബ ഭീകരർ പിടിയിൽ. ജമ്മുകശ്മീരിലെ ഉറിയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ജമ്മുകശ്മീർ പോലീസും അതിർത്തി സുരക്ഷാ സേനയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. പിടിയിലായ ഭീകരരിൽ നിന്ന് മാരകായുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ലഷ്‌കർ-ഇ-ത്വായ്ബ ഭീകരർ ഉറി മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് രണ്ട് സംഘങ്ങളിലായി എട്ട് ഭീകരരെ കണ്ടെത്തുകയായിരുന്നു. നാല് ഹാൻഡ് ഗ്രനേഡുകൾ, പിസ്റ്റളുകൾ,മാഗസിനുകൾ, പത്ത് ലൈവ് റൗണ്ടുകൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.
അറസ്റ്റിലായ ഭീകരർ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുമായും സംഘടനകളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യുവാക്കളെ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുക, ആയുധങ്ങൾ വാങ്ങുക എന്നിവയുൾപ്പെടെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഓഗസ്റ്റ് എട്ടിന് ബാരാമുള്ളയിൽ നിന്ന് മൂന്ന് നുഴഞ്ഞുകയറ്റക്കാരെ പോലീസ് പിടികൂടിയിരുന്നു. പോലീസും അതിർത്തി സുരക്ഷാ സേനയും ചേർന്നാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് ഗ്രനേഡുകളും മാരകായുധങ്ങളും കണ്ടെടുത്തിരുന്നു.















