ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേൽക്കുന്ന ചടങ്ങാണിത്. അത്ത പൂക്കളത്തിനായി പൂപ്പാടങ്ങൾ ഒരുക്കിരിക്കുകയാണ് തമിഴനാട്ടിലെ ശീലയംപെട്ടി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലേക്കാണ് ശിലയംപെട്ടി മാർക്കറ്റിലെ പൂക്കളെത്തിക്കുന്നത്.
അത്തം മുതൽ തിരുവോണം വരെ പൂക്കളമിടുന്നതാണ് ഓണത്തിന്റെ പ്രധാനപ്പെട്ട ആഘോഷം. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ശീലയംപെട്ടി ഗ്രാമത്തിലാണ് ഓണം ലക്ഷ്യമാക്കി വൻതോതിൽ പൂക്കൾ കൃഷി ചെയ്യുന്നത്. ജമന്തി, വാടാമുല്ല, അരളി എന്നിവയാണ് പൂ കൃഷിയിലെ പ്രധാന ഇനങ്ങൾ. ഓണക്കാലത്ത് ശീലയംപെട്ടിയിൽ നിന്ന് വലിയ തോതിലാണ് കേരളത്തിലേക്ക് പൂക്കളെത്തുന്നത്.
കേരളത്തിലെ ഓണനാളുകളാണ് ശിലയെപെട്ടിയിലെ കർഷകർക്ക് ഏറ്റവും കൂടുതൽ വ്യാപാരം ലഭ്യമാകുന്നത്. നിലവിൽ വിൽക്കുന്ന പൂക്കൾക്കെല്ലാം ഓണക്കാലമെത്തുമ്പോൾ ഇരട്ടി വിലയാകും എന്നാണ് വ്യാപാരികൾ പറയുന്നത്. ജമന്തി -80, വെള്ള ജമന്തി-300, ചെത്തി-180, അരളി-250, വെള്ള അരളി-400, വാടാമുല്ല-150-180 എന്നിങ്ങനെയാണ് ഇപ്പോളത്തെ വില. ഓണം നാളുകൾ അടുത്തതിന്റെ സന്തോഷത്തിലാണ് ശീലയംപെട്ടിയിലെ കർഷകർ. ശീലയംപെട്ടി മാർക്കറ്റിൽ നിന്ന് 30 ടൺ പൂവാണ് എല്ലാ മാസവും കേരളത്തിൽ എത്തിക്കുന്നത്.
Comments