കൊച്ചി : കാലിൽ തൊടണമോ, മുഷ്ടി ചുരുട്ടി കുലുക്കണോ ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണെന്ന് നടൻ ഹരീഷ് പേരടി .സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം .
താൻ കാൽ തൊട്ട് വന്ദിച്ചവരിൽ സാധാരണ മനുഷ്യരും തന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട് . ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട്.കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാത്രമല്ല ദൈവത്തെ കൊണ്ട് നിര്‍ത്തിയാലും കുമ്പിടില്ലെന്നു പറഞ്ഞ കമൽഹാസൻ കെ ബാലചന്ദറിന്റെ കാൽ തൊട്ട് വന്ദിക്കുന്ന ചിത്രവും ഹരീഷ് പേരടി പങ്ക് വച്ചിട്ടുണ്ട് .
മനുഷ്യശരീരത്തിലെ തുല്യ പ്രാധന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയ്യും കാലും…ചെറിയ കുട്ടികൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്…ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസർജ്ജ്യം കഴുകി കളയുന്നതും..വ്യക്തിത്വം രൂപപെടുന്നതിൽ കാലുകൾക്ക് കൈകളെക്കാൾ കുറച്ച് മൂപ്പ് കൂടുതലാണ് …ഭൂമിയിൽ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്…എന്തായാലും കൈ കുലക്കണമോ,കാലിൽ തൊടണമോ,സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്…ഞാൻ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേർ…കെ.ടി.സാർ,കുളൂർമാഷ്,മധുമാസ്റ്റർ,മമ്മുക്ക,ലാലേട്ടൻ,തിലകൻ ചേട്ടൻ,മാമുക്കോയസാർ,ഭരത് ഗോപിസാർ അങ്ങിനെ കുറെ പേരുണ്ട്..ഇതിൽ അറിയപ്പെടാത്ത ജൂനിയർ ആർട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്…ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട്…ഇത് സത്യമാണ്…കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല..കാലുകളോടൊപ്പം – ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് .















