തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകൾ കെങ്കേമമായി നടന്നു. 1200 ഓളം കതിർക്കറ്റകളാണ് ഇല്ലം നിറയ്‌ക്കുന്നതിന് വേണ്ടി ഇത്തവണ ഗുരുവായൂരപ്പന്റെ നടയിൽ എത്തിച്ചത്. ഇല്ലം നിറ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ മണിക്കൂറുകളോളം ദർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് നടത്തുന്നതാണ് ഇല്ലം നിറ ചടങ്ങ്. ഇതിനായി പാരമ്പര്യ അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബങ്ങളിലെ അംഗങ്ങളും ഭക്തരും ചേർന്ന് 1200-ൽ ഏറെ കതിർക്കറ്റകളാണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്. കതിർക്കറ്റകൾ കിഴക്കേ ഗോപുരകവാടത്തിൽ അരിമാവ് അണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ച ശേഷം കീഴ്ശാന്തി നമ്പൂതിരി തീർത്ഥം തളിച്ച് ശുദ്ധി വരുത്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു.
ക്ഷേത്രം പ്രദക്ഷിണം വെച്ച് ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ വരിയായി കതിർക്കറ്റകൾ സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി സർവൈശ്വര്യ പൂജയും, ലക്ഷ്മി പൂജയും നടത്തി. കതിരുകളിൽ ഒരുപിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തി. പൂജിച്ച കതിർക്കറ്റകൾ ഭക്തർക്ക് പ്രസാദമായി നൽകിയതോടെ ചടങ്ങുകൾക്ക് സമാപനമായി. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ കതിർക്കറ്റകൾ ഇപ്രാവശ്യം ചടങ്ങിനായി ഭഗവാന്റെ തിരുനടയിലെത്തിച്ചു. ബുധനാഴ്ചയാണ് തൃപ്പുത്തരി ചടങ്ങ് നടക്കുക. കൊയ്‌തെടുത്ത നെല്ലുകൊണ്ട് പായസമുണ്ടാക്കി ഭഗവാന് നിവേദിക്കുന്നതാണ് തൃപ്പുത്തരി ചടങ്ങ്.
Comments