സ്‌പെയിനിന് വനിതാലോകകപ്പിലെ വിശ്വകിരീടം നേടി കൊടുത്ത ഓർഗ കാർമോണയെ കാത്തിരുന്നത് വിയോഗ വാർത്തയായിരുന്നു. അസുഖ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഓൾഗയുടെ അച്ഛൻ ജോസ് വെർഡാസ്‌കോ വെള്ളിയാഴ്ചയാണ് മരിച്ചത്. ഫൈനൽ മത്സരത്തിനായുളള തയ്യാറെടുപ്പിലായതിനാൽ ഓർഗയെ പിതാവിന്റെ വിയോഗ വാർത്ത അറിയിച്ചിരുന്നില്ല. കിരീടനേട്ടത്തിന് പിന്നാലെ റോയൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനാണ് (ആർഎഫ്ഇഎഫ്) അച്ഛന്റെ മരണവിവരം താരത്തെ അറിയിച്ചത്.
‘കളി തുടങ്ങും മുൻപ് വെളിച്ചമായി എന്റെ കൂടെയുണ്ടായിരുന്നു. വിജയം നേടാനുള്ള ശക്തി എനിക്ക് നൽകിയത് നിങ്ങളാണ്. ഈ രാത്രി നിങ്ങളെന്നെ കാണുന്നുണ്ടാകും, എന്നെക്കുറിച്ച് അഭിമാനിക്കും. സമാധാനത്തിൽ വിശ്രമിക്കൂ’ – മത്സരശേഷം ഓർഗ കാർമോണ കുറിച്ചു.
മുൻപ് സഹോദരൻമാരെ ഫുട്‌ബോൾ പരിശീലിപ്പിക്കാൻ അച്ഛൻ തിരുമാനിച്ചതോടെയാണ് ഫുട്‌ബോളിലേയ്‌ക്ക് ഞാനും കടന്നുവരുന്നതെന്ന് താരം പറഞ്ഞിരുന്നു. വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം ഫുട്‌ബോൾ കാണാനായി പോകുമായിരുന്നു. അങ്ങനെ ഫുട്‌ബോളിനോട് സ്‌നേഹം തോന്നി തുടങ്ങി. സഹോദരൻമാർക്കൊപ്പമായിരുന്നു പിന്നീട് പരീശീലനം ആരംഭിച്ചത്. അത് വിശ്വകിരീടനേട്ടത്തിൽ താരത്തെ നിർണായക താരമാക്കി മാറ്റി.
ജർമനിക്ക് ശേഷം പുരുഷ-വനിതാ ഫുട്‌ബോൾ ടൂർണമെന്റുകളിൽ വിജയ കിരീടം ചൂടുന്ന രണ്ടാമത്തെ രാജ്യമാണ് സ്പെയിൻ. പ്രതിരോധതാരമായ കാർമോണ സ്പാനിഷ് ഫുട്‌ബോളിലെ മുൻനിര പ്രതിഭകളിൽ ഒരാളാണ്. കഴിഞ്ഞവർഷത്തെ യുവേഫ വനിതാ യൂറോയിൽ ഡെന്മാർക്കിനും ഇംഗ്ലണ്ടിനുമെതിരെ മികച്ച പ്രകടനം കാഴ്ചവച്ച കാർമോണ, കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി 100 മത്സരങ്ങളിൽ മാറ്റുരച്ചിരുന്നു.
Comments