ചന്ദ്രയാൻ-3 നെയും ഇസ്രോ മുൻ മേധാവി കെ. ശിവനെയും അധിക്ഷേപിച്ച സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെ വിശദീകരണവുമായി നടൻ പ്രകാശ് രാജ്. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജിന്റെ വാദം. വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ആംസ്‌ട്രോംഗിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായ വില്പനക്കാരനെയാണ് താൻ ഉദ്ദേശിച്ചത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ് ടാഗോട് കൂടിയാണ് നടന്റെ ന്യായീകരണം.
ഇസ്രോ മുൻ ചെയർമാർ കെ.ശിവൻ ലുങ്കിയുടുത്ത് ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്: വിക്രം ലാൻഡർ പകർത്തിയ ചന്ദ്രനിലെ ആദ്യ ചിത്രം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിന് നിരവധി പേരാണ് പ്രകാശ് രാജിനെതിരെ രംഗത്ത് വന്നത്. ലോക രാജ്യങ്ങൾ പോലും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹത്തായ ഒരു ദൗത്യത്തെ നിസാരവത്കരിക്കുകയാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും ഉപയോക്താക്കൾ കമന്റ് ചെയ്തിരുന്നു. ചാന്ദ്രയാൻ ദൗത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനെ അവഹേളിച്ചത് അംഗീകരിക്കാനാകില്ലെന്നും മാന്യതയ്‌ക്ക് നിരക്കുന്ന പ്രവൃത്തിയല്ല പ്രകാശ് രാജ് ചെയ്തതെന്നും ഒരാൾ കുറിച്ചു.
Hate sees only Hate.. i was referring to a joke of #Armstrong times .. celebrating our kerala Chaiwala .. which Chaiwala did the TROLLS see ?? .. if you dont get a joke then the joke is on you .. GROW UP #justasking https://t.co/NFHkqJy532
— Prakash Raj (@prakashraaj) August 21, 2023
രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കനക്കുമ്പോഴും കേരളത്തിലെ ചില ഇടത് സൈബർ പോരാളികൾ പ്രകാശ് രാജിന് പിന്തുണ നൽകിയിരുന്നു. ഇതിനെ മറയാക്കി കൊണ്ടാണ് പുതിയ ന്യായീകരണവുമായി നടൻ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ വികസനത്തോട് വെറുപ്പ് കാണിക്കുന്ന സമീപനമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വലിയൊരു ജനവിഭാഗം പ്രതികരിക്കുന്നു. പ്രകാശ് രാജിനെ പോലെ തരംതാണവർക്ക് മാത്രമേ ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ കഴിയൂ. ഇന്ത്യ വികസിക്കുന്നത് കാണാൻ ആഗ്രഹമില്ലാത്ത രാജ്യദ്രോഹികളുടെ മനസാണ് പ്രകാശ് രാജിന്റേതെന്ന് നടന്റെ ട്വീറ്റിന് താഴെ ചിലർ പ്രതികരിക്കുന്നു.
Comments