പത്തനംതിട്ട: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എരുമേലിയിലും ബാവലിയിലും എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. പത്തനംതിട്ട എരുമേലിയിലും
വയനാട് ബാവലിയിലും നടന്ന സംയുക്ത പരിശോധനകളിലാണ് 8 കിലോ കഞ്ചാവുമായി നാല് യുവാക്കളെ പിടികൂടിയത്. അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയെ ഉൾപ്പെടെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി മാത്യു സാമൂവൽ (26), റാന്നി താഴത്തെകുറ്റ് ജിഷ്ണു ജയപ്രകാശ് (23) എന്നിവരെയാണ് എരുമേലിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
എരുമേലി എക്സൈസ് റേഞ്ച് പാർട്ടി ജില്ലാ ഐബിയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ നടത്തിയ റെയ്ഡിലാണ് മണിമല വില്ലേജിലെ മുക്കട ജംങ്ഷനിൽ നിന്നും പ്രതികളെ പിടികൂടിയത്. ഓണവിപണി ലക്ഷ്യമിട്ട് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 6 കിലോ ഗ്രാം കഞ്ചാവാണ് കടത്തി കൊണ്ടുവന്നത്.
സ്കൂളുകളിലും കോളേജുകളിലും, അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം നടത്തുന്നതിനായാണ് ഒഡിഷയിൽ നിന്നും കഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ച കാലമായി എക്സൈസ് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ബാവലിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവും പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സിൻ്റോ തോമസ് (39) എന്നയാളെ എൻഡിപിഎസ് പ്രത്യേക നിയമപ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായ സിൻ്റോ തോമസ്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജിത് ചന്ദ്രനും , വയനാട് എക്സൈസ് ഇൻറലിജൻസ് ആൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും , മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി ബാവലിയിൽ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
Comments