പ്രതീക്ഷകൾക്കൊടുവിൽ ഇന്ത്യയുടെ അഭിമാനം ചന്ദ്രനിലിറങ്ങി. ലാൻഡർ വിക്രമും റോലർ പ്രഗ്യാനും ചാന്ദ്രോപരിതലത്തിൽ തൊടുന്നതോടെ ഇന്ത്യ പുതുചരിത്രം കുറിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
ചന്ദ്രന്റെ രഹസ്യങ്ങൾ പരസ്യമാക്കുന്നതിൽ സുപ്രധാന കണ്ടെത്തലുകൾ നൽകാൻ ഇസ്രോയുടെ ചന്ദ്രയാൻ മൂന്നിന് കഴിയും. ലാൻഡർ ചാന്ദ്രോപരിതലത്തിൽ ഇറങ്ങിയതോടെ നാല് മണിക്കൂറുകൾക്ക് ശേഷമാകും റോവർ ഉപരിതലത്തിൽ ഇറങ്ങുക.നിശ്ചിത പരിധിക്കുള്ളിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നീങ്ങും. ഇതിന് പിന്നാലെ നിരവധി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തും. ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് ചാന്ദ്രഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വാസയോഗ്യമാക്കുന്ന ഘടകങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. ഉപരിതലത്തിലെ അയോണുകളുടെയും ഇലക്ട്രോണുകളുടെയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപനിലയും തെർമൽ ഘടകങ്ങൾ, ചന്ദ്രോപരിതലത്തിലെ ഭൂചലനങ്ങൾ നിരീക്ഷിച്ച് അതിലൂടെ ചന്ദ്രന്റെ ഘടന മനസിലാക്കുക എന്നിവയാണ് പ്രധാന പഠനലക്ഷ്യങ്ങൾ.
ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്. അതായത്, ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയുള്ള സമയം മാത്രം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാൽ ഇത് വെറും 14 ദിവസമാണ്. ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കി, തുടർന്നുള്ള 14 ദിവസവും ഉപകരണങ്ങളെല്ലാം പ്രവർത്തിച്ചാലാണ് ദൗത്യം സമ്പൂർണ വിജയമായി പ്രഖ്യാപിക്കുക.
Comments