താരകാസുരന്റെ പുത്രന്മാരായ വിദ്യൂന്മാലി, കമലാക്ഷൻ, താരകാക്ഷൻ എന്നിവർ ഉഗ്രതപസ്സുചെയ്ത് ബ്രഹ്‌മാവിനെ പ്രത്യക്ഷപ്പെടുത്തി. ഈ പ്രപഞ്ചത്തിലെ യാതൊരുചരാചരങ്ങളാലും തങ്ങൾ വധിക്കപ്പെടുവാൻ പാടില്ല എന്നവരം ചോദിച്ചു. ബ്രഹ്‌മദേവൻ അസുരന്മാരുടെ ഈ വരം തിരസ്‌കരിക്കുകയും മറ്റെന്തെങ്കിലും വരം ആവശ്യപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു. അസുരന്മാർ മൂവരും കൂടി ആലോചിച്ച്, ആരാലും നശിപ്പിക്കാൻ പറ്റാത്ത പുരങ്ങൾ ഓരോരുത്തർക്കായി വേണമെന്നും, ആ പുരങ്ങളിൽ താമസിച്ചു കൊണ്ട് സദാ പ്രപഞ്ചം മുഴുവൻ ചുറ്റിക്കറങ്ങാൻ സാധിക്കണമെന്നും, ആയിരം വർഷം കൂടുമ്പോൾ മൂവരും നിമിഷനേരത്തേയ്‌ക്ക് ഒത്തു കൂടണമെന്നും, മരണം സംഭവിക്കുകയാണെങ്കിൽ അത് മൂവർക്കും കൂടി ഒരുമിച്ച് ഒറ്റ അമ്പ് കൊണ്ട് ആവണമെന്നും, മരണസമയത്ത് ത്രിമൂർത്തികൾ കൂടെയുണ്ടാകണമെന്നും വിധാതാവിനോട് വരം ആവശ്യപ്പെട്ടു. അസുരന്മാർ ചോദിച്ച പ്രകാരത്തിലുള്ള വരം നൽകി ബ്രഹ്‌മദേവൻ അനുഗ്രഹിച്ചു.
വരം നേടിയ അസുരസഹോദരന്മാർ അസുരശിൽപ്പിയായ മയനെ വരുത്തി നൂറുയോജന വിസ്തീർണ്ണത്തിൽ ഇരുമ്പുകൊണ്ടും സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും മൂന്നു പുരങ്ങൾ ഉണ്ടാക്കിക്കുകയും ഓരോരുത്തരും ഓരോ പുരങ്ങളിൽ താമസിച്ചുകൊണ്ട് ലോകങ്ങൾ മുഴുവൻ ചുറ്റിക്കറങ്ങാൻ ആരംഭിക്കുകയും ചെയ്തു. എതിർക്കാൻ ആളില്ലാത്തവണ്ണം അജയ്യരായിത്തീർന്ന ത്രിപുരാസുരന്മാർ ദേവലോകത്തും ഭൂലോകത്തും പാതാളലോകത്തും നാശം വിതയ്‌ക്കാൻ ആരംഭിച്ചു. ത്രിപുരന്മാരുടെ ആക്രമണത്തിൽ സഹികെട്ട ദേവന്മാർ ബ്രഹ്‌മാവിനെ സമീപിക്കുകയും രക്ഷിക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. ബ്രഹ്‌മാവ് ദേവന്മാരെകൂട്ടി വിഷ്ണുവിനെ സമീപിക്കുകയും വിഷ്ണുവിന്റെ നേതൃത്വത്തിൽ ദേവന്മാരെല്ലാം മഹാദേവനെ ശരണമടയുകയും ചെയ്തു. അസുരന്മാരെ വധിച്ച് മൂന്നു ലോകത്തേയും രക്ഷിക്കാമെന്നു ശ്രീ പരമേശ്വരൻ അവരോട് സമ്മതിച്ചു. എന്നാൽ ആയതിന് ചില ഒരുക്കങ്ങൾ ആവശ്യമാണെ് മഹാദേവൻ അറിയിച്ചു. എല്ലാ ദേവന്മാരുടെയും ശക്തിയിൽ പകുതി എന്നിലേയ്‌ക്ക് ലയിക്കണം, വിശേഷമായി രഥം തയ്യാറാക്കണം, ബ്രഹ്‌മദേവൻ സാരഥിയായി വരണം, കുതിരകളായി നാലുവേദങ്ങളും, മന്ദരപർവ്വതം കൊണ്ട് വില്ലും വാസുകി സർപ്പം ഞാണുമാവണം, വിഷ്ണുഭഗവാൻ ബാണമായും ബാണത്തിന്റെ മുനയിൽ അഗ്നിദേവനും ചുവട്ടിൽ വായുവും ഉണ്ടായിരിക്കണം. തേരിന്റെ ചക്രങ്ങളിൽ അശ്വിനിദേവതകളും അച്ചുതണ്ടിൽ ചക്രപാണിയും നിലകൊള്ളണം ഇതായിരുന്നു യുദ്ധത്തിനുള്ള ഒരുക്കം.
ദേവശിൽപ്പിയായ വിശ്വകർമ്മാവ് അതിവിശിഷ്ടമായ രഥം നിർമ്മിച്ചു നൽകുകയും സർവ്വസാഹത്തോടു കൂടിയ ശ്രീപരമേശ്വരൻ ത്രിപുരന്മാരുടെ വധത്തിനായി നർമ്മദാതീരത്ത് കാത്തിരിക്കുകയും ചെയ്തു. ഈ കാത്തിരിപ്പ് മഹേശ്വരന് ആയിരം വർഷത്തോളം തുടരേണ്ടി വന്നു. കണ്ണുകൾ ഇമയ്‌ക്കാതെ ഒരേ നോട്ടത്തിൽ തന്നെ സ്ഥിതി ചെയ്യുകയായിരുന്നു ഭഗവാൻ. ഒടുവിൽ ത്രിപുരന്മാർ മൂവരും ഒന്നിച്ചു കൂടിയ നിമിഷത്തിൽ ശ്രീപരമേശ്വരൻ ത്രിപുരന്മാരെ വധിക്കുകയും തൃക്കണ്ണു തുറന്നു ത്രിപുരങ്ങളേയും ദഹിപ്പിക്കുകയും ചെയ്തു. അതോടെ ഭഗവാൻ തന്റെ കണ്ണുകൾ ഇമയ്‌ക്കുകയും കണ്ണുകളിൽ അതുവരെ നിറഞ്ഞിരുന്ന അശ്രുക്കൾ ഭൂമിയിൽ പതിക്കുകയും ചെയ്തു. ഹിമാലയത്തിൽ പതിച്ച അശ്രുകണങ്ങളിൽ നിന്നാണ് രുദ്രാക്ഷവൃക്ഷങ്ങൾ ഉദ്ഭവിച്ചത്. ഇതാണ് രുദ്രാക്ഷോത്പ്പത്തിയെക്കുറിച്ചുള്ള പുരാണകഥ.
തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
94470 75775
Comments