മുംബൈ: അജിത് പവാർ ഇപ്പോഴും എൻസിപി നേതാവ് തന്നെയാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഭിന്നതകൾ ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. എൻസിപി പിളർന്നെന്നുള്ള വാർത്തകൾ വാസ്തവിരുദ്ധമാണെന്നും പവാർ പറഞ്ഞു.
പാർട്ടി പിളർന്നിട്ടില്ല. അത്തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ചില എംഎൽഎമാർ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച് വ്യത്യസ്തമായ തീരുമാനമെടുത്തു. അത് ജനാധിപത്യത്തിൽ സ്വാഭാവികമാണ്. അജിത് പവാർ ഇപ്പോഴും എൻസിപി നേതാവ് തന്നെയാണ്. ഭിന്നതയും പിളർപ്പും തമ്മിൽ വ്യത്യാസമുണ്ട്. ദേശീയ തലത്തിൽ നേതാക്കൾ പാർട്ടിയുമായി അകന്ന് മറ്റൊരു സംവിധാനം ഉണ്ടാക്കുന്നതിനെയാണ് പിളർപ്പ് എന്ന് പറയുന്നത്. എന്നാൽ ഇവിടെ അത് ഉണ്ടായിട്ടില്ല. ശരദ് പവാർ പറഞ്ഞു.
അജിത് പവാറിനെ പിന്തുണച്ച് എൻസിപി ലോക്‌സഭാ കക്ഷി നേതാവ് സുപ്രിയാ സുളെ നേരത്തെ രംഗത്തുവന്നിരുന്നു. അജിത് പവാറും ശരദ് പവാറും രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ശരദ് പവാർ അജിത് പക്ഷത്തേക്ക് പോകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അനന്തരവനെ പിന്തുണച്ചുകൊണ്ടുള്ള ശരദ് പവാറിന്റെ അഭിപ്രായ പ്രകടനം.
Comments