ഭഗവാൻ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂർത്തിയുടെ ആവിർഭാവവുമായി ബന്ധപ്പെട്ട ഓണാഘോഷ സമയത്ത് വാമന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ തൊഴിതിറങ്ങുന്നത് വിഷ്ണു പ്രീതികരമാണ് . കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വാമന മൂർത്തി ക്ഷേത്രമാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്. . ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തൃക്കാക്കര ക്ഷേത്രത്തിൽ രണ്ട് ക്ഷേത്രക്കുളമാണുള്ളത്. ഇതിലൊന്നാണ് കപില തീര്‍ത്ഥം. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയ കപില മഹര്‍ഷിയുടെ പേരിലുളള ഈ തീര്‍ത്ഥത്തില്‍ തന്ത്രിയ്‌ക്കും ശാന്തിക്കാർക്കും മാത്രമേ കുളിയ്‌ക്കാൻ അനുവാദമുള്ളൂ.
ശ്രീ തൃക്കാക്കരയപ്പൻ (വാമനമൂർത്തി)
തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ പ്രധാന പ്രതിഷ്ഠയായി വരുന്ന രാജ്യത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മഹാബലിയ്‌ക്ക് മൂന്നടി മണ്ണ് ദാനം ചെയ്ത് അദ്ദേഹത്തെ അനുഗ്രഹിയ്‌ക്കുന്ന ഭാവമാണ് ഭഗവാന്. നാലടിയോളം ഉയരമുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് തൃക്കാക്കരയപ്പൻ കുടികൊള്ളുന്നത്. വാമനഭാവമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. ഭഗവാന് പാൽപ്പായസം, അപ്പം, അട, ഉദയാസ്തമനപൂജ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
ശ്രീ തെക്കുംതേവർ (ശിവൻ)
തൃക്കാക്കര ക്ഷേത്രത്തിലെ രണ്ടാമത്തെ മുഖ്യപ്രതിഷ്ഠ. ശിവഭക്തനായിരുന്ന മഹാബലി ആരാധിച്ചിരുന്നതാണ് ഈ ശിവലിംഗം എന്ന് വിശ്വസിച്ചുവരുന്നു. ഒരടിയോളം വലിപ്പമുള്ള സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നു. ഭഗവാന് ധാരയാണ് പ്രധാന വഴിപാട്. കൂടാതെ ശംഖാഭിഷേകം, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ എന്നിവയും പ്രധാനമാണ്.
ശാസ്താവ്
വാമനക്ഷേത്രത്തിലെ പ്രധാന ഉപദേവനാണ് താരകബ്രഹ്മസ്വരൂപനും ഹരിഹരപുത്രനുമായ ധർമ്മശാസ്താവ്. വാമനക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് ശാസ്താവ് കുടികൊള്ളുന്നത്. ഒന്നരയടി ഉയരമുള്ള ഇരിയ്‌ക്കുന്ന രൂപത്തിലുള്ള വിഗ്രഹമാണിവിടെ. സാധാരണ ശാസ്താവിഗ്രഹങ്ങളുടെ അതേ രൂപമാണ് ഈ വിഗ്രഹത്തിന്. ഈ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്‌ക്കുന്നതുമെല്ലാം. നീരാജനമാണ് ശാസ്താവിന് പ്രധാന വഴിപാട്.
ശ്രീകൃഷ്ണൻ
വാമനക്ഷേത്രത്തിലെ മറ്റൊരു ഉപദേവതയായ ശ്രീകൃഷ്ണൻ നാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി കുടികൊള്ളുന്നു. ഗോപാലകൃഷ്ണനായാണ് പ്രതിഷ്ഠാ സങ്കല്പം. ‘കടമ്പനാട്ട് തേവർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ പ്രതിഷ്ഠ താരതമ്യേന അടുത്ത കാലത്തുണ്ടായതാണ്. നാലടി ഉയരം വരുന്ന മനോഹരമായ ശിലാവിഗ്രഹം തൃക്കൈകളിൽ കാലിക്കോലും ഓടക്കുഴലുമേന്തിയ ഭാവത്തിലാണ്. തൃക്കൈവെണ്ണ, പാൽപ്പായസം, തുളസിമാല, സഹസ്രനാമാർച്ചന എന്നിവയാണ് ശ്രീകൃഷ്ണഭഗവാന് പ്രധാന വഴിപാടുകൾ.
ഭഗവതി
വാമനക്ഷേത്രത്തിലെ മറ്റൊരു ഉപദേവതയാണ് ശ്രീഭഗവതി. ശാസ്താവിന്റെ ശ്രീകോവിലിന് തൊട്ടടുത്താണ് ഭഗവതിയുടെ ശ്രീകോവിൽ. ശംഖചക്രവരദാഭയങ്ങൾ ധരിച്ച ദുർഗ്ഗാദേവിയാണ്. നമ്മാഴ്വാർ ഈ ദേവിയെ ‘പെരുംശെൽവ നായകി’, ‘വാത്സല്യവല്ലി’ എന്നൊക്കെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഭഗവതിയ്‌ക്ക് പട്ടും താലിയും ചാർത്തുന്നതാണ് പ്രധാന വഴിപാട്. കൂട്ടുപായസവും പ്രധാനമാണ്.
യക്ഷിയമ്മ
വാമനക്ഷേത്രത്തിലെ മറ്റൊരു ഉപദേവതയായ ശ്രീ യക്ഷിയമ്മ നമസ്കാരമണ്ഡപത്തിന്റെ തെക്കുകിഴക്കേമൂലയിലാണ് കുടികൊള്ളുന്നത്. വാൽക്കണ്ണാടി നോക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലാണ് പ്രതിഷ്ഠ. കരിവളയും ചാന്തും നൽകുന്നതാണ് പ്രധാന വഴിപാട്. രണ്ടുനേരവും യക്ഷിയമ്മയ്‌ക്ക് വിളക്ക് .
നാഗദൈവങ്ങൾ
വാമനക്ഷേത്രവളപ്പിൽ തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ആൽമരത്തിന്റെ ചുവട്ടിൽ പ്രത്യേകമൊരുക്കിയ തറയിലാണ് നാഗദൈവങ്ങൾ കുടികൊള്ളുന്നത്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് പ്രതിഷ്ഠ. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും, പാൽപ്പായസം എന്നിവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ.
ബ്രഹ്മരക്ഷസ്സ്
വാമനക്ഷേത്രവളപ്പിൽ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. പണ്ട് ഈ ഭാഗത്ത് ആത്മഹത്യ ചെയ്ത ഒരു ബ്രാഹ്മണബാലനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത്. ഐതിഹ്യപ്രകാരം താൻ ചെയ്യാത്ത തെറ്റിന് ശിക്ഷ കേട്ട ഈ ഉണ്ണി തുടർന്ന് തൃക്കാക്കരയപ്പനെ ശപിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ ശാപമാണത്രേ പിന്നീട് ക്ഷേത്രത്തെ നാശത്തിലെത്തിച്ചത്. പിന്നീട് ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തി ഗതകാലപ്രൗഢിയിലേയ്‌ക്ക് തിരിച്ചുവന്നപ്പോൾ ഈ ബ്രഹ്മരക്ഷസ്സിനെ ഉപദേവനാക്കി കുടിയിരുത്തുകയായിരുന്നു. ഇന്ന് ക്ഷേത്രത്തിലെ ഓരോ ചടങ്ങും ഈ ബ്രഹ്മരക്ഷസ്സിനെ പ്രീതിപ്പെടുത്തിയേ നടത്താറുള്ളൂ.
ഗണപതി
ശിവക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ചെറിയ വിഗ്രഹമാണ് ഗണപതിയ്‌ക്ക്. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപമാണ് ഇതിനും. വിഘ്നേശ്വരപ്രീതിയ്‌ക്ക് ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല എന്നിവയാണ് ഗണപതിയുടെ മറ്റ് പ്രധാനവഴിപാടുകൾ.
സുബ്രഹ്മണ്യൻ
ശിവക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് പ്രണവമന്ത്രത്തിന്റെ പൊരുളറിഞ്ഞ ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. ബാലസുബ്രഹ്മണ്യരൂപത്തിലുള്ള വിഗ്രഹമാണിവിടെ. ഏതാണ്ട് മൂന്നടി ഉയരം വരും. വലത്തെകൈ കൊണ്ട് അനുഗ്രഹിച്ച് ഇടത്തെകൈ അരയിൽ കുത്തിനിൽക്കുന്ന രൂപമാണ് സുബ്രഹ്മണ്യന്. വലത്തെ ചുമലിൽ വേലും കാണാം. പാലഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല എന്നിവയാണ് പ്രധാന വഴിപാടുകൾ.
ദുർഗ്ഗ
സുബ്രഹ്മണ്യന്റെ ശ്രീകോവിലിന് തൊട്ടടുത്താണ് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയടങ്ങിയ ശ്രീകോവിലും. കിഴക്കോട്ട് ദർശനമായ ദേവി ശാന്തഭാവത്തിലാണ് കുടികൊള്ളുന്നത്. ചതുർബാഹുവായ ദേവി തൃക്കൈകളിൽ ശംഖചക്രവരദാഭയമുദ്രകൾ ധരിച്ചിട്ടുണ്ട്. പട്ടും താലിയും ചാർത്തൽ, കൂട്ടുപായസം, ലളിതാസഹസ്രനാമാർച്ചന എന്നിവയാണ് ദേവിയുടെ പ്രധാന വഴിപാടുകൾ.
പാർവ്വതി
ഗണപതിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പാർവ്വതീദേവിയുടെ പ്രതിഷ്ഠയടങ്ങിയ ശ്രീകോവിലും. ഗൗരീശങ്കരഭാവത്തിൽ ശിവൻ കുടികൊള്ളുന്ന ക്ഷേത്രമായതുകൊണ്ടാണ് പാർവ്വതിയും ഇവിടെ കുടികൊണ്ടത്. കിഴക്കോട്ട് ദർശനമായ ദേവിയുടെ വിഗ്രഹം ഒരു കയ്യിൽ താമര പിടിച്ച ഭാവത്തിലാണ്. പട്ടും താലിയും ചാർത്തുന്നതാണ് പ്രധാന വഴിപാട്.നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ക്ഷേത്രമാണ് തൃക്കാക്കര വാമനമൂർത്തിക്ഷേത്രം. ഇവയിൽ മൂന്ന് പൂജകൾ (ഉഷഃപൂജ, ഉച്ചപ്പൂജ, അത്താഴപ്പൂജ) ശിവക്ഷേത്രത്തിലും നടത്തുന്നുണ്ട്. പുലർച്ചെ നാലരയ്‌ക്ക് ശംഖനാദത്തോടെ പള്ളിയുണർത്തി അഞ്ചുമണിയ്‌ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം അഭിഷേകവും മലർ നിവേദ്യവും നടത്തുന്നു. അഞ്ചേമുക്കാലോടെ ഉഷഃപൂജയും തുടർന്ന് സൂര്യോദയസമയത്ത് എതിരേറ്റുപൂജയും നടത്തുന്നു. ആറരയ്‌ക്ക് എതിരേറ്റുശീവേലി നടത്തുന്നു. എട്ടുമണിയ്‌ക്ക് പന്തീരടിപൂജയാണ്. പത്തരയ്‌ക്ക് ഉച്ചപ്പൂജയും പതിനൊന്നരയ്‌ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്‌ക്ക് പന്ത്രണ്ടുമണിയ്‌ക്ക് നടയടയ്‌ക്കുന്നു.വൈകീട്ട് അഞ്ചുമണിയ്‌ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്‌ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്ന് ഏഴരയോടെ അത്താഴപ്പൂജയും എട്ടുമണിയ്‌ക്ക് അത്താഴശീവേലിയും നടത്തി എട്ടരയ്‌ക്ക് വീണ്ടും നടയടയ്‌ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ളദിവസങ്ങളിലും ഇവയിൽ മാറ്റമുണ്ടാകും. എല്ലാ മാസവും തിരുവോണം നക്ഷത്രദിവസം തന്ത്രിപൂജയും പ്രസാദ ഊട്ടുമുണ്ടാകാറുണ്ട്.അത്തം നാളിൽ ഒരു നിശ്ചിതമുഹൂർത്തത്തിൽ ഗരുഡാങ്കിതമായ ചെമ്പുകൊടിമരത്തിൽ കൊടിയുയർത്തുന്നതോടെ ഉത്സവം തുടങ്ങുന്നു. തൃപ്പൂണിത്തുറയിൽ ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടിയാണ് ‘അത്തച്ചമയം’.ഉത്സവക്കാലത്ത് പത്തുദിവസവും ക്ഷേത്രത്തിൽ ശ്രീഭൂതബലിയുണ്ടാകും. നിത്യശീവേലിയുടെ വിപുലീകരിച്ച രൂപമാണ് ശ്രീഭൂതബലി. രാവിലെയാണ് ഇത് നടത്തുക. ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. പത്തുദിവസങ്ങളിൽ വിഗ്രഹത്തിൽ ഭഗവാന്റെ പത്ത് അവതാരങ്ങളുടെ രൂപത്തിൽ ചന്ദനം ചാർത്തുന്നതാണ് ഈ ചടങ്ങ്. ഓരോ ദിവസവും മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ രൂപങ്ങളിൽ ഭഗവാന് ചന്ദനം ചാർത്തുന്നു. ഇവയിൽ അഞ്ചാം നാളിലെ വാമനദർശനം വളരെ പ്രധാനപ്പെട്ടതാണ്. വാമനന്റെ മറ്റൊരു രൂപമായ ത്രിവിക്രമന്റെ രൂപത്തിലും ചന്ദനം ചാർത്തുന്നുണ്ട്. ക്ഷേത്രനടയിൽ പത്തുദിവസവും പൂക്കളമിടും. കൊടിമരച്ചുവട്ടിൽ പ്രത്യേകം സ്ഥലത്ത് ചാണകം മെഴുകി അതിന്മേൽ പല വർണ്ണങ്ങളിലുള്ള പൂക്കളിട്ടുകൊണ്ടാണ് ചടങ്ങ് നടത്തുന്നത്.
മഹാബലിയുടെ സിംഹാസന സ്ഥാനമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ശിവക്ഷേത്രത്തിനു തൊട്ടുമുന്‍പിലായാണ്. മഹാബലിയുടെ സിംഹാസനസ്ഥാനം. ഒരു ആൽമരത്തിന്റെ ചുവട്ടിലാണ് മഹാബലിയുടെ സിംഹാസനം എന്ന പേരിൽ കസേര പണിതുവച്ചിരിയ്‌ക്കുന്നത്. നിത്യേന ഇവിടെ വിളക്കുവയ്പുണ്ട്.
എഴുതിയത്
ജോക്സി ജോസഫ്
Comments