ന്യൂഡൽഹി: ആത്മനിർഭര ഭാരതത്തിലേക്കുളള പ്രയാണത്തിന് ഊർജ്ജം പകരാനുള്ള സുപ്രധാന നീക്കവുമായി പ്രതിരോധമന്ത്രാലയം. അത്യാധുനിക ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ നിർമ്മിക്കാൻ പ്രതിരോധ മന്ത്രാലയവും വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡുമായി കരാർ ഒപ്പുവെച്ചു. 19,000 കോടി ചെലവിൽ അഞ്ച് ഫ്‌ലീറ്റ് ഷിപ്പുകളാണ് ഇവിടെ നിർമ്മിക്കുക. ഓഗസ്റ്റ് 16 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ഈ കപ്പലുകൾ ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയിരുന്നു.
വിശാഖപട്ടണത്തെ എച്ച്എസ്എൽ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിക്കുന്നവയാണ് ഫ്‌ലീറ്റ് ഷിപ്പുകൾ. നിർണ്ണായക കരാറിലൂടെ രാജ്യത്തെ പ്രതിരോധ ഉൽപ്പാദന മേഖലയ്‌ക്ക് വലിയ ഉത്തേജനമാണ് ഉണ്ടാകാൻ പോകുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. തദ്ദേശീയ കപ്പൽ നിർമ്മാണ രംഗത്ത് സുപ്രധാന നാഴികക്കല്ലാണ് ഫ്‌ലീറ്റ് ഷിപ്പുകളുടെ നിർമ്മാണത്തിലൂടെ രാജ്യം കൈവരിക്കുന്നത്.
ഓരോ ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ ഷിപ്പുകൾക്കും 44,000 ടൺ ഭാരമുണ്ട്.
25,000 ടൺ ചരക്ക് വഹിക്കാൻ സാധിക്കും. നാവികസേനയുടെ കപ്പലുകളിൽ ഇന്ധനം, വെള്ളം, വെടിമരുന്ന്, എന്നിവ നിറയ്‌ക്കാനാണ് എഫ്എസ്എസ് ഉപയോഗിക്കുന്നത്. ഇത് തുറമുഖത്തേക്ക് മടങ്ങാതെ തന്നെ ദീർഘകാലത്തേക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ നാവികസേനയെ പ്രാപ്തമാക്കുമെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എട്ട് വർഷത്തിനുള്ളിൽ ഷിപ്പുകൾ സേനയുടെ ഭാഗമാകും. ഇവയുടെ നിർമ്മാണത്തിലൂടെ 168.8 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കാക്കുന്നു. ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ നാവിക സേനയുടെ ഭാഗമാകുന്നത് പ്രതിരോധ രംഗത്ത് സുപ്രധാന ചുവടുവെപ്പാകുമെന്നാണ് വിലയിരുത്തുന്നത്. ദുരന്ത നിവാരണ ദൗത്യങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്നും സിവിലിയൻമാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷനുകളിലും ഇതിന് നിർണ്ണായക പങ്കുവഹിക്കാൻ സാധിക്കും.















