പാരീസ് : ഫ്രാൻസിൽ സ്കൂളുകളിൽ മുസ്ലീം പെൺകുട്ടികൾ ധരിക്കുന്ന അബായ നിരോധിക്കാൻ തീരുമാനിച്ചു . വിദ്യാഭ്യാസത്തിലെ മതേതര നിയമ ലംഘനമാണിതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .ഫ്രാൻസിലെ സ്കൂളുകളിൽ കർശനമായ സെക്യുലർ നിയമം നിലവിലുണ്ടെന്ന് അധികൃതർ പറയുന്നു. എന്നാൽ അബായ ധരിച്ച് സ്കൂളിൽ വരുന്നത് ഈ നിയമത്തിന്റെ ലംഘനമാണ്
സെപ്തംബർ 4 മുതൽ രാജ്യത്തുടനീളം സ്കൂളുകൾ തുറക്കും . എന്നാൽ അതിനുമുമ്പ് എല്ലാ സ്കൂളുകളുടെയും മേധാവികൾക്ക് ദേശീയ തലത്തിൽ വ്യക്തമായി നിയമങ്ങൾ വിശദീകരിച്ച് നൽകും. സാധാരണയായി ഫ്രാൻസിൽ ഇത്തരമൊരു തീരുമാനത്തിന് ശേഷം നിരവധി വിവാദങ്ങൾ ഉണ്ടാകാറുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം മുസ്ലീങ്ങളാണ്.
ഫ്രഞ്ച് സ്കൂളുകളിൽ മുസ്ലീം പെൺകുട്ടികളെ അബായ ധരിക്കാൻ അനുവദിക്കണമോ എന്ന ചർച്ച മാസങ്ങളായി തുടരുന്നതിനിടെയാണ് ഫ്രഞ്ച് സർക്കാർ ഈ നടപടി സ്വീകരിച്ചത്. രാജ്യത്തെ സ്കൂളുകളിൽ ഇസ്ലാമിക ശിരോവസ്ത്രമോ ഹിജാബോ ധരിക്കുന്നതിന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികൾ അബായ ധരിച്ച് സ്കൂളിൽ വരുന്നുണ്ടെന്ന് ചില റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ അധ്യാപകരും രക്ഷിതാക്കളും തമ്മിൽ തർക്കവും നിലനിൽക്കുന്നുണ്ട്.
ഫ്രാൻസിൽ 2004 മാർച്ചിൽ ശിരോവസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ചിരുന്നു . എങ്കിലും അബായയ്ക്ക് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. സ്കൂളുകളിലൂടെ സ്വയം മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് മതേതരത്വമെന്ന് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അടൽ പറഞ്ഞു. അബായയെ മതപരമായ വസ്ത്രമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അത് ധരിച്ച് വരുന്നത് രാജ്യത്തെ മതേതര നിയമങ്ങളുടെ ലംഘനത്തിനു തുല്യമാണെന്നും അത് സ്കൂളുകളും അംഗീകരിക്കുന്നുവെന്നും പറഞ്ഞു.
Comments