ന്യൂഡൽഹി : ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിയ സ്കോളർഷിപ്പിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് 830 മദ്രസ ജീവനക്കാർക്കും പൊതുമേഖലാ ബാങ്ക് ജീവനക്കാർക്കുമെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു .18 സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാർക്കെതിരെയാണ് കേസ് . ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിയ സ്കോളർഷിപ്പിൽ 144 കോടിയുടെ അഴിമതി പുറത്ത് വന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ മന്ത്രാലയം കേസ് സിബിഐക്ക് കൈമാറിയത്
അന്വേഷണത്തിൽ 830 സ്ഥാപനങ്ങൾ ‘വ്യാജ’മാണെന്ന് കണ്ടെത്തിയിരുന്നു .ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖകളുടെ ഉപയോഗം, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മദ്രസകളിലെയും ബാങ്കുകളിലെയും ഉദ്യോഗസ്ഥർക്കെതിരെ ഇപ്പോൾ ഈ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥർ, നിരവധി പൊതുമേഖലാ ബാങ്കുകളുടെ ഉദ്യോഗസ്ഥർ, 18 സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 830 സ്ഥാപനങ്ങളിലെ നോഡൽ ഓഫീസർമാർ എന്നിവരും കേസിൽ പ്രതികളാണ് .2017 മുതൽ 2022 വരെയുള്ള കാലയളവിൽ 65 ലക്ഷം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ 3 വ്യത്യസ്ത പദ്ധതികളിലായി ഓരോ വർഷവും സ്കോളർഷിപ്പ് നൽകിയിട്ടുണ്ടെന്ന് ന്യൂനപക്ഷ മന്ത്രാലയം പറയുന്നു.ഈ പ്രീ-മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്സി എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴിയാണ് സ്കോളർഷിപ്പ് അയച്ചിരിക്കുന്നത് .
ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി 34 സംസ്ഥാനങ്ങളിലെ 100 ജില്ലകളിൽ അന്വേഷണം നടത്തി. 1572 സ്ഥാപനങ്ങളിൽ 830 എണ്ണവും തട്ടിപ്പിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഈ 830 സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. 2007-08 മുതൽ ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മന്ത്രാലയം പറയുന്നു. ഏകദേശം 22,000 കോടി രൂപയാണ് ഇതുവരെ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പ്രതിവർഷം 2,239 കോടി രൂപയുടെ സ്കോളർഷിപ്പുകൾ നൽകിവരുന്നു.
വ്യാജ സ്ഥാപനങ്ങൾ പരിശോധിച്ച് അംഗീകാര റിപ്പോർട്ട് നൽകിയ ഈ സ്ഥാപനങ്ങളുടെ ജില്ലാ നോഡൽ ഓഫീസർമാരെ പറ്റിയും സിബിഐ അന്വേഷിക്കും. വ്യാജ ആധാർ കാർഡുകളും കെവൈസി രേഖകളും ഉപയോഗിച്ച് ഗുണഭോക്താക്കൾക്ക് വ്യാജ അക്കൗണ്ടുകൾ തുറക്കാൻ ബാങ്കുകളെ എങ്ങനെ അനുവദിച്ചു എന്ന ചോദ്യവും മന്ത്രാലയം ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്.
മലപ്പുറത്തെ ഒരു ബാങ്ക് ശാഖ 66,000 സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്ത സംഖ്യയേക്കാൾ കൂടുതലാണിത്. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ രജിസ്റ്റർ ചെയ്ത 5,000 വിദ്യാർത്ഥികളുള്ള ഒരു കോളേജ് 7,000 സ്കോളർഷിപ്പുകൾ നൽകി. ഒരു മൊബൈൽ നമ്പർ 22 വിദ്യാർഥികളുമായി ബന്ധിപ്പിച്ചിരുന്നു. ഈ കുട്ടികളെല്ലാം ഒമ്പതാം ക്ലാസിൽ പഠിക്കുന്നവരായിരുന്നു. സ്കൂളിൽ ചേർത്തിട്ടില്ലെങ്കിലും പഞ്ചാബിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിച്ചിരുന്നു
Comments