അമൃതസർ നഗരത്തിനോട് താത്കാലികമായി വിടപറഞ്ഞു ഭാണ്ഡം മുറുക്കി കെട്ടി ബസ് സ്റ്റാന്ഡിലെത്തുമ്പോൾ രാവിലെ പത്തു മണിയായി. ധരംശാലയിലേയ്‌ക്കുള്ള ബസിൽ ഇരിപ്പിടം ഉറപ്പാക്കുക എന്ന ഇന്നത്തെ യാത്രയുടെ നടപടിക്രമങ്ങളിൽ ആദ്യത്തേത് പ്രയാസമേതുമില്ലാതെ പൂർത്തീകരിക്കപ്പെട്ടു. അമൃതസറിൽ നിന്നും അഞ്ചു മണിക്കൂറിലേറെ ബസ് യാത്രയുണ്ട് ഹിമാചലിലെ ധരംശാലയിലേയ്‌ക്ക്. ഡെസ്റ്റിനേഷൻ പോയിന്റ് വരെ ഒരു പാഴ്‌സൽ പോലെ ചെന്നിറങ്ങി അവിടത്തെ കാഴ്ചകൾ മാത്രം കണ്ടു അവിടെ നിന്ന് തിരിച്ചു കൊറിയർ അയച്ച പോലെ വീട്ടിലെത്തുന്ന യാത്രകൾ ഒരു നല്ല സഞ്ചാരിക്ക് ഒട്ടും സംതൃപ്തി വരുത്തുമെന്നു തോന്നുന്നില്ല. മെച്ചപ്പെട്ട ഒരു കാവ്യം നല്ല ആസ്വാദകൻ പല ആവൃത്തി വായിക്കുമ്പോൾ പുതിയ ആസ്വാദനതലം രൂപപ്പെടും എന്നതുപോലെ പലകുറി പിന്നിട്ട പാതകൾ ഒരിയ്‌ക്കൽ കൂടി സഞ്ചരിക്കുന്ന നല്ല യാത്രികന് കാഴ്ചകളുടെ നവ്യാനുഭൂതി ഉണ്ടാകുമെന്നത് തീർച്ച തന്നെ.
ബസ് പുറപ്പെട്ടു. പഞ്ചാബിന്റെ സമതല ഭൂമിയിലൂടെ കടന്നു ഹിമാചൽ ബോർഡർ ആകുമ്പോഴേക്കും ഭൂമിശാസ്ത്രത്തിനും കാലാവസ്ഥയ്‌ക്കും സാമൂഹിക ഘടനയ്‌ക്കുമെല്ലാം മാറ്റങ്ങൾ കണ്ടു തുടങ്ങി. കണ്ണും കരളും മെയ്യും കുളിർത്തു തുടങ്ങിയിരിക്കുന്നു. ലാഹോർ കേന്ദ്രീകരിച്ചു ഭരിച്ചിരുന്ന സിഖ് സാമ്രാജ്യത്തിന്റെ ഭാഗം തന്നെയായിരുന്നു ഹിമാചലിലെ ഇപ്രദേശങ്ങളെങ്കിലും ഭൂമി ശാസ്ത്രപരമായ വ്യതിയാനങ്ങൾ കൊണ്ട് ഇവിടത്തെ സാമൂഹിക ജീവിതം അന്ന് മുതലേ മറ്റിടങ്ങളിൽ നിന്ന് വേറിട്ടതാണ്. അഞ്ചു മണിക്കൂറിലേറെ ഉണ്ടായിരുന്ന ബസ് യാത്രയിൽ നിദ്രയുടെ എല്ലാ പ്രലോഭനങ്ങളും എന്നിൽ പരാജയപ്പെട്ടിരുന്നു. ഒരു പക്ഷേ ഈ സമയം അത്രയും നിര്നിമേഷനായിരുന്നോ ഞാൻ ?കാഴ്ചകളുടെ ഒരു ആറന്മുള സദ്യയായിരുന്നു അതെന്നു വേണം പറയാൻ. ഹിമാചൽ പ്രദേശിന്റെ രണ്ടാം തലസ്ഥാന പദവിയുള്ള ധരംശാലയിലെ ബസ് സ്റ്റാൻഡിന്നു വലിയ ആർഭാടങ്ങൾ ഒന്നും തന്നെയില്ല… മതി ഇതൊക്കെ തന്നെ ധാരാളം.. ദലൈലാമയുടെ വസതിയായ അപ്പർ ധരംശാലയിലെ മെക്ലോഡ് ഗൺച്ചിലാണ് എന്റെ സുഹൃത്ത് ഞങ്ങൾക്ക് ഇടം ഒരുക്കിയിരിക്കുന്നത്. ബസ് സ്റ്റാൻഡിൽ നിന്നും നേരെ ഒരു ടാക്സി പിടിച്ചു അപ്പർ ധരം ശാലയിലേയ്‌ക്ക്. അന്നത്തെ ദിവസം അവിടത്തെ അങ്ങാടി ചുറ്റി കാണാനേ പദ്ധതിയുണ്ടായിരുന്നുള്ളു.
പ്രാചീനമായ ചില ക്ഷേത്രങ്ങളും ശക്തി പീഠങ്ങളും മാത്രമുണ്ടായിരുന്ന ഇവിടേയ്‌ക്ക് ആദ്യ കാലത്തു തീർത്ഥാടക സംഘം മാത്രമാണ് എത്തിയിരുന്നത്. അവർക്കു താമസിക്കാനായി ഏതാനും ധർമ്മശാലകൾ ഇവിടെ ഉണ്ടായിരുന്നു. ധരംശാല എന്ന പേരിനു ആധാരം അതാണ്. പ്രദേശവാസികളായി ഉണ്ടായിരുന്നത് നാടോടികളായ ഗദ്ദികളും. ബ്രിട്ടീഷുകാരുടെ പ്രത്യേക ശ്രദ്ധ പതിയുന്നതോടുകൂടി ധരംശാല ഒരു പിക്നിക് സ്പോട് ആയി രൂപാന്തരപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ ഖൂർഖാ റെജിമെന്റ് രൂപീകരിച്ചതോടെ ധരം ശാല അതിന്റെ കേന്ദ്രമാകുകയും ചെയ്തു.
അടുത്ത ദിവസം വെള്ള കീറുമ്പോൾ തന്നെ ധരംശാല ചുറ്റാനിറങ്ങി പുറപ്പെട്ടു. ധർമ്മശാല നഗരത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ധർമ്മശാല പട്ടണമാണ് താഴത്തെ ഡിവിഷൻ , മുകളിലെ ഭാഗം മക്ലിയോഡ് ഗഞ്ച് എന്നറിയപ്പെടുന്നു. ഇന്ത്യയുടെ ലിറ്റില്‍ ലാസ എന്നൊരു വിളിപ്പേരുകൂടിയുണ്ട് ധര്‍മശാലയ്‌ക്ക്.കഴിഞ്ഞ ദിവസം കണ്ടു മുട്ടിയ ടാക്സിക്കാരനെ തന്നെ ഇന്നും നമ്മുടെ സാരഥിയാക്കാൻ തീരുമാനിച്ചു. നടാടെ ചെന്നെത്തിയത് ഭാങ്സ്നാഗ് ശിവ ക്ഷേത്രത്തിൽ. സാധാരണ വടക്കേ ഇന്ത്യയിൽ കാണുന്ന ഒരു ചെറിയ ശിവ ക്ഷേത്രത്തിന്റെ മാതൃക. ഖൂർഖാകൾ ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ്.. എടുത്തുപറയത്തക്ക ആകാര സൗഷ്ടവമൊന്നും ഈ ക്ഷേത്രത്തിനില്ല. ഇവിടെ നിന്നും കാൽനടയായി ഏതാനും ദൂരം സഞ്ചരിച്ചാൽ ധരം ശാലയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ ഭാങ്സ്നാഗ് വെള്ളച്ചാട്ടമായി. കോട്ടകെട്ടിയ മേരുവിൽ നിന്ന് ഒരു രജതോപവീതം പോലെ തോന്നി ദൂരെ നിന്ന്. ആ കൊടും വേനലിൽ വെള്ളം കുറവായിരുന്നു…. ശക്തമായ പ്രവാഹത്തിലുണ്ടായ അവസാദന പ്രക്രിയ മൂലം അടർന്നു തെറിച്ച ശിലാപാളികളിൽ കൂടി കൂറേ ദൂരം നടന്നു. അവിടേക്കു ചെല്ലാൻ പടവുകൾ ഉള്ള നല്ല പാതയുമുണ്ട്. ദേവ ദാരുവും പൈനും ഇടതൂർന്നു നിൽക്കുന്ന വനങ്ങൾ ചുറ്റിലുമുണ്ട്.
അടുത്ത നീക്കം സെന്റ് ജോൺ പള്ളിയിലേക്ക്. 1850 കളിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച യൂറോപ്യൻ വാസ്തു ശൈലിയിലുള്ള ഒരു ദേവാലയം. ദീർഘമായ ക്രൈസ്തവ പാരമ്പര്യമുള്ള കേരളത്തിൽ വാസ്തു വിശേഷം കൊണ്ടും സ്വത്വം കൊണ്ടും ആകർഷണീയമായ ക്രിസ്ത്യൻ പള്ളികൾ വളരെ ഉണ്ടല്ലോ? അക്കണക്കിന് ഒരു മലയാളിക്ക് ഈ പള്ളി കണ്ടു അദ്‌ഭുതപ്പെടാൻ ഒന്നുമില്ല. അതേ സമയം പള്ളിയെ ആകർഷകമാക്കുന്നത് പൈനും ദേവദാരു മരങ്ങളും കൂടി നിൽക്കുന്ന ഇതിന്റെ പശ്ചാത്തലമാണ്. മുടിയഴകിൽ ശോഭിക്കുന്ന മലയാറ്റൂർ പള്ളിയും കുട്ടനാടിന്റെ ഹരിതാഭയിൽ പ്രതാപമാളുന്ന എടത്വയും കേരളത്തിന്റെ പള്ളി കാഴ്ചകളുടെ മനോഹാരിത ലോകോത്തരം ആക്കുന്നുണ്ടെങ്കിലും ധരംശാലയിലെ ഈ പശ്ചാത്തലം നമുക്ക് അന്യമാണ്. ബോളിവുഡ് ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങൾക്ക് ധാരാളമായി ഈ പ്രദേശം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് എന്റെ സഹയാത്രികൻ എന്നോട് പറഞ്ഞത്.
അവിടെ നിന്നും നേരെ ധാൽ തടാകത്തിലേക്ക്. ആ കൊടും വേനലിൽ തടാകം മുക്കാലും വറ്റിക്കിടക്കുന്നതുകൊണ്ട് അധിക സമയം അവിടെ ചിലവഴിച്ചില്ല. വീണ്ടും തിരിച്ചു മെക്ലോഡ് ഗഞ്ചിലേക്ക് വന്നു. ഇവിടെയാണ് പതിനാലാം ദലൈലാമയായ ടെൻസിന് ഗ്യാട്സോയുടെ വസതി. 1959 ഇൽ ടിബറ്റിലെ ചൈനയുടെ അധിനിവേശത്തെ തുടർന്ന് ദലൈലാമ അവിടെ നിന്ന് പലായനം ചെയ്തു. അദ്ദേഹത്തിനും അദ്ദേഹത്തോടൊപ്പം പുത്ര മിത്ര കളത്രാദികളോടെ കൂടെ പോന്ന പതിനായിരക്കണക്കിന് ടിബറ്റ് വംശജർക്കും ഇന്ത്യ അഭയം നൽകി ധരംശാലയിൽ കുടിഇരുത്തി. ഇന്നും അപ്പർ ധരംശാല കണ്ടാൽ ടിബറ്റിൽ നിന്നും ഒരു ഖണ്ഡം ഊരി തെറിച്ചു ഹിമാചലിൽ വീണതുപോലെയിരിക്കും. മെക്ലോഡ് ഗൺചിലുള്ള ആരാധന കേന്ദ്രം ഇവിടെ എത്തുന്ന എല്ലാ സഞ്ചാരികളും സന്ദർശിക്കാറുണ്ട്. തല മുണ്ഡനം ചെയ്ത ശോണാമ്പര ധാരികളായ പല പ്രായത്തിലുള്ള ബുദ്ധ സന്യാസിമാർ അവിടെ ധാരാളമുണ്ട്. ബുദ്ധന്റെയും അവിലോഹിതേശ്വരന്റെയും വലിയ ലോഹ പ്രതിമകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇതുകൂടാതെ കാലചക്രത്തിന്റെ ഊർദ്ധ ലിംഗത്തിൽ ഉപവിഷ്ടയായിരിക്കുന്ന വിശ്വമാതാ, ശ്യാമതാര, തതാഗതന്മാർ തുടങ്ങി ബൗദ്ധ തന്ത്രത്തിന്റെ പ്രതീകങ്ങൾ പലതും ലോഹപ്രതിമകളാക്കി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പത്മസംഭവന്റെ മാർഗം അവലംബിക്കുന്ന പലരും ഇവിടം സന്ദർശിക്കാറുണ്ട്. ആരാധന സ്ഥാനത്തെ ശാന്തത ഭേദിക്കാത്ത വിധം പ്രാർത്ഥനയും ഗ്രന്ഥ പാരായണവും നടക്കുന്നുണ്ട്. മണി കൊട്ടിയുള്ള പ്രാർത്ഥനകൾ പോലും ഇവിടെ പ്രശാന്തി നഷ്ടപ്പെടുത്തുന്നില്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്.
മെക്ലോഡ് ഗഞ്ചിൽ നിന്നും റോപ്പ് വേയിലൂടെ താഴേക്കു ചെന്നു. ധർമശാലയിലെ ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ചു. അന്ന് അവിടെ സ്റ്റേഡിയത്തിന്റെ ചില പുനർ നിർമ്മാണ പ്രവൃത്തികൾ നടക്കുകയായിരുന്നു. ഇവിടെ സന്ദർശിക്കുന്നതിനു പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ട്. അടുത്ത് തന്നെയാണ് വാർ മ്യുസിയം. അവിടെയും സന്ദർശനത്തിന് പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതുണ്ട്.കാംഗ്രയിലെ തേയില തോട്ടങ്ങൾ പ്രസിദ്ധമാണല്ലോ? ‘ കാംഗ്ര ചായ ‘ എന്നൊരു ബ്രാൻഡ്മുണ്ട്. കുനാൽ പഥരിലുള്ള തേയില തോട്ടം കൂടി സന്ദർശിക്കാൻ തീരുമാനിച്ചു. വൈകുന്നേരത്തെ ചായ അവിടെ നിന്നാകാമെന്നു വച്ചു. തേയില തോട്ടത്തിന് സമീപത്തായി ഒരു ചായക്കടയുണ്ട്. വലിപ്പത്തിൽ ചെറുതാണെങ്കിലും പ്രതാപത്തിനു ഒട്ടും കുറവില്ലെന്നറിയിക്കാൻ അവിടം സന്ദർശിച്ചു ചായ കുടിച്ച ബോളിവുഡ് നടന്മാരുടെ ചിത്രങ്ങൾ ചില്ലിട്ടു പ്രദർശനത്തിന് വച്ചിട്ടുണ്ട്… ആസ്സാമിലോ മൂന്നാറിലോ കാണുന്ന പോലെ നോക്കെത്താ ദൂരത്തോളം വിശാലതയൊന്നും ആ തോട്ടത്തിനില്ല.
അവിടെ നിന്നും അര കിലോമീറ്റർ മാറിയുള്ള ഒരു ദുർഗ്ഗാലയത്തിലാണ് സാരഥി ഞങ്ങളെ പിന്നീട് കൊണ്ടുപോയത്. അന്നാട്ടിലുള്ളവർ അതൊരു ശക്തിപീഠമായി കരുതി വരുന്നു. 52 ശക്തി പീഠങ്ങളുടെ പട്ടികയിൽ അങ്ങനെ ഒരു നാമം ഒരു പാഠങ്ങളിലും കാണുന്നില്ല. അതേ സമയം സമീപസ്ഥങ്ങളായ വജ്റേശ്വരി, ജ്വാലമുഖി, ചിന്തപ്പൂർണി യൊക്കെ ശക്തിപീഠങ്ങളായതുകൊണ്ട് ഇതും അതിലൊന്നായി കരുതി തദ്ദേശീയർ ആരാധന നടത്തുന്നു എന്ന് മാത്രം. ക്ഷേത്രം പ്രാചീനമെങ്കിലും കാലാകാലങ്ങളായി നടത്തിയിട്ടുള്ള പുനരുദ്ധാരണ പ്രവൃത്തികൊണ്ട് പ്രാചീനതയുടെ അടയാളങ്ങളൊന്നും ക്ഷേത്ര നിർമ്മിതിയിൽ കാണുന്നില്ല. സായാഹ്ന പ്രാർത്ഥനയ്‌ക്കായി കുറച്ചാളുകൾ ക്ഷേത്രത്തിൽ ഒത്തുകൂടിയിരിക്കുന്നു. ഇവിടെ വച്ചു ധരംശാലയിലെ അന്നത്തെ കാഴ്‌ച്ചകൾക്ക് വിരാമമിട്ടു ഞങ്ങൾ മടങ്ങി.
എഴുതിയത്
രവിശങ്കർ
Comments