ന്യൂഡൽഹി: രാജ്യത്ത് സിം കാർഡുകളുടെ വിൽപ്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്. രജിസ്റ്റർ ചെയ്യാത്ത ഡീലർമാർ വഴി സിം കാർഡുകൾ വിൽക്കുന്നത് ഇനി മുതൽ കുറ്റകരമാകും. പുതിയ നിയമങ്ങൾ അനുസരിച്ച് ഈ രീതിയിൽ സിം കാർഡുകൾ വിറ്റാൽ ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ടെലികോം വകുപ്പ് അറിയിച്ചു. സിം കാർഡുകളുടെ വ്യാജ വിൽപ്പന തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും. ടെലികോം ഓപ്പറേറ്റർമാർ സെപ്റ്റംബർ 30 ന് മുമ്പ് എല്ലാ ‘പോയിന്റ് ഓഫ് സെയിലിൽ രജിസ്റ്റർ ചെയ്യണമെന്നും സർക്കുലറിൽ വ്യക്തമാകുന്നുണ്ട്.
ഉപഭോക്താക്കൾ ഏങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും അതെങ്ങനെ പ്രവർത്തന സജ്ജമാക്കണമെന്നും സംബന്ധിച്ചുളള സർക്കുലറും ടെലികോം വകുപ്പ് പുറത്തിറക്കി. സിം കാർഡുകൾ നിലവിൽ വിൽക്കുന്ന രീതിയുടെ സുരക്ഷ പരിശോധിക്കുന്നതിനൊപ്പം കെവൈസി നിർബന്ധമാക്കുന്ന വ്യവസ്ഥകളും പാലിക്കണമെന്ന് ടെലികോം ഡിപ്പാർട്ട്‌മെന്റ് പറയുന്നു. സിം കാർഡുകൾ വിൽക്കുന്ന നിലവിലുള്ള കടകൾ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കണം. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ ആരാണ് വിൽക്കുന്നത്, ഏത് രീതിയിലാണ് വിൽക്കുന്നത് എന്നതിനെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.
അസം, കാശ്മീർ, വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ ടെലികോം കമ്പനികൾ പുതിയ സിം കാർഡുകൾ വിൽക്കാൻ കരാറിലേർപ്പെടേണ്ടി വരുമെന്ന സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്പാം സന്ദേശം, സൈബർ തട്ടിപ്പുകൾ, ബൾക്ക് പർച്ചേസ് തുടങ്ങി സിം കാർഡുകളുടെ ദുരുപയോഗം തടയാനാണ് പുതിയ നിർദ്ദേശങ്ങൾ. ബൾക്ക് സിം കാർഡ് വിൽക്കുന്നത് നിരോധിക്കുമെന്നും സിം കാർഡ് എടുക്കുന്നതിന് മുമ്പ് കെവൈസി നിർബന്ധമാക്കുമെന്നും സർക്കുലറിൽ പറയുന്നു.
Comments