ലക്‌നൗ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന സർക്കാർ നൽകുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യത്തിൽ എന്തെങ്കിലും അശ്രദ്ധയോ അലംഭാവമോ സർക്കാർ വരുത്തുകയില്ല. പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ എത്രയും വേഗം തൃപ്തികരമാകും വിധം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഗോരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന ജനതാ ദർശൻ പരിപാടിക്കിടെ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രവളപ്പിലെ ദിഗ്വിജയനാഥ് സ്മൃതി ഭവന് മുന്നിൽ നടന്ന പരിപാടിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ യോഗി ആദിത്യനാഥ് ശ്രദ്ധപൂർവ്വം കേട്ടു. 200- ഓളം പേരാണ് തങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന നിരവധി സ്ത്രീകളും പരിപാടിൽ പങ്കെടുത്തിരുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് സമവായ ചർച്ചകൾ നടത്തണമെന്നും പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെ തന്നെ നീതി ലഭ്യമാക്കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പ് നൽകി.
അനധികൃതമായി ഭൂമി കൈയ്യേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പ്രൊഫഷണലായി ഭൂമി തട്ടിയെടുക്കുന്നവരെ ഭൂമാഫിയകളായി പരിഗണിച്ച് അവർക്കെതിരെ കർശന നടപടി കൈക്കൊള്ളണം. പാവങ്ങളുടെ ഭൂമി കയ്യേറാൻ ശ്രമിക്കുന്നവരെ നിയപരമായി തന്നെ നേരിടും. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും ധനസഹായം ലഭിക്കാതെ ചികിത്സ മുടങ്ങില്ലെന്നും യോഗി ഉറപ്പ് നൽകി. രോഗികളുടെ ചികിൽസാ ചെലവിനുള്ള എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Comments