ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന നിർദ്ദേശം സംബന്ധിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായ എട്ടംഗ സമിതിയെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ലോക്സഭയിലേക്കും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പുകൾ ഒരു ദിവസം തീർക്കാനോ അല്ലെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കാനോ ആണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നടക്കേണ്ട ചില സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഇതിനൊപ്പം നടത്താനാണ് സാധ്യത.
ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാർത്ഥ്യമായാൽ, ചെലവ് കുറയുമെന്നതാണ് ആദ്യത്തെ നേട്ടം. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഉദ്യോഗസ്ഥർക്കും, സുരക്ഷാ സേനകൾക്കുമുള്ള അമിതമായ ജോലി ഭാരം കുറയ്ക്കാൻ കഴിയും. ഇതുവഴി പല തവണ ഇലക്ഷൻ പ്രക്രിയയിൽ പങ്കുചേരേണ്ടി വരുന്നത് ഒഴിവാക്കാവുന്നതാണ്. സർക്കാരിന് ഭരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഈ ആശയം സഹായിക്കുന്നു. പല സമയങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചരണത്തിനായി അധികം സമയം നീക്കി വെയ്ക്കേണ്ടി വരുന്നു. ഇത് വഴി നയങ്ങൾ നടപ്പിലാക്കുന്നതിന് കാലതാമസം വരുന്നു.
വിഷയം പഠിക്കാനായി എട്ടംഗ സമിതിയെയാണ് കേന്ദ്രം നിയമിച്ചിരിക്കുന്നത്. മിൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയിൽ അമിത് ഷാ, അധീർ രഞ്ജൻ ചൗധരി, നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ. സിംഗ്,ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ അംഗങ്ങൾ. കേന്ദ്ര നിയമ മന്ത്രി അർജുന് മേഘ്വാൾ പ്രത്യേക ക്ഷണിതാവാണ്.കേന്ദ്ര നിയമകാര്യ സെക്രട്ടറിക്കാണ് സമിതിയുടെ സെക്രട്ടറി ചുമതല.
അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ വിഭവങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുകയും ഭരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നത് വസ്തുതയാണ്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്ന രീതി കൊണ്ടുവരുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഈ വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ചപ്പോൾ പല പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
Comments