ന്യൂഡൽഹി: 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്‌ട്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയ്‌ക്കും മതഭ്രാന്തിനും വർഗീയതയ്‌ക്കും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. പിടിഐയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷത ക്രിയാത്മക ഫലങ്ങൾക്കിടയാക്കി. ഇവ ഇന്ത്യയ്‌ക്ക് പ്രധാനപ്പെട്ടതാണ്. ജി20 യിൽ ഇന്ത്യയുടെ വാക്കുകളെ ഭാവിയുടെ ദർശനമായാണ് ലോക രാജ്യങ്ങൾ കാണുന്നത്. അടുത്ത ആയിരം വർഷത്തേക്ക് ഓർമ്മിക്കപ്പെടുന്ന വളർച്ചയ്‌ക്ക് അടിത്തറയിടാൻ ഇന്ത്യക്കാർക്ക് മികച്ച അവസരമാണുള്ളത്. ജി 20 അദ്ധ്യക്ഷത രാജ്യത്തിന് ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഗോള സഹകരണത്തിന് ജി20 വ്യക്തമയൊരു കളമൊരുക്കിയിട്ടുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.
‘സബ്കാ സാത്ത്, സബ്കാ വികാസ്’ ലോകത്തിന്റെ ക്ഷേമത്തിനായുള്ള മാർഗനിർദ്ദേശ തത്വമാകും. റഷ്യ-യുക്രെയിൻ സംഘർഷമുൾപ്പെടെ ലോകത്തിലെ ഭിന്നതകൾ ചർച്ചയിലുടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണം. കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണസ്ഥിരത രാജ്യത്തിന്റെ വളർച്ചയ്‌ക്ക് സഹായിച്ചു. ലോകത്തിന്റെ അജണ്ട രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന അവസരമാണ് ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷത. ഒരു രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇത്തരം യോഗങ്ങൾ നടക്കുക സ്വാഭാവികമാണ്. അതിനെ ആരും എതിർക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments