ബെംഗളുരു: മയക്കുവെടി വയ്‌ക്കാൻ എത്തിയ ഉദ്യോഗസ്ഥനെ ചവിട്ടി കൊന്ന് കാട്ടാന. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവിലാണ് സംഭവം. ‘ആന വെങ്കിടേഷ്’ എന്നറിയപ്പെടുന്ന എച്ച്. എച്ച് വെങ്കിടേഷാണ് ദാരുണമായി കൊല്ലപ്പെട്ടത്. മയക്കുവെടി വെച്ചപ്പോൾ ആന തിരിഞ്ഞ് വന്ന് വെങ്കിടേഷിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെപ്തംബർ ഒന്നിനാണ് സംഭവം നടന്നത്. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരുക്കേറ്റ ഭീമ എന്ന ആനയെ മയക്കുവെടിവയ്‌ക്കാനാണ്
വെങ്കിടേഷ് അവിടെയെത്തിയത്. തുടർന്ന് കാപ്പി തോട്ടത്തിൽ വെച്ച് ഭീമയ്‌ക്കുനേരെ വെടിയുതിർത്തെങ്കിലും അത് തിരിഞ്ഞ് വെങ്കിടേഷിനു നേരെ വരികയായിരുന്നു.
മയക്കുവെടി വിദഗ്ധനായ വെങ്കിടേഷ് കുഴിയിൽ വീഴുകയും ആനയുടെ ചവിട്ടേൽക്കുകയും ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ബഹളം വച്ച് ആനയെ ഓടിച്ച ശേഷമാണ് വെങ്കിടേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെഞ്ചിലും തലയിലും ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
മുൻവനംവകുപ്പ് ഗാർഡ് ആയിരുന്ന വെങ്കിടേഷ് വിരമിച്ച ശേഷം എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹം 50ലധികം ആനകളെ മയക്കുവെടിവെച്ച് കീഴടക്കി ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. കർണാടക സർക്കാർ വെങ്കിടേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനുപിന്നിലെന്ന് ആരോപിച്ച് വെങ്കിടേഷിന്റെ മകൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments