കറാച്ചി: ബലൂചിസ്ഥാനിൽ പാകിസ്ഥാന്റെ ഹെലികോപ്റ്റർ തകർന്ന് 3 നാവിക സേനാംഗങ്ങൾ മരിച്ചു. പാകിസ്ഥാനിലെ സംഘർഷഭരിതമായബലൂചിസ്ഥാൻ പ്രവിശ്യയിലാണ് അപകടം നടന്നത്. പതിവ് പരിശീലന പറക്കലിനിടെ പാകിസ്ഥാൻ നാവികസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഓഫീസർമാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി നാവികസേനാ വക്താവ് അറിയിച്ചു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വാദറിൽ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് രണ്ട് നാവികസേനാ ഉദ്യോഗസ്ഥരും പാകിസ്ഥാൻ നാവികസേനയിലെ ഒരു നാവികനും കൊല്ലപ്പെട്ടതായി ദ ന്യൂസ് ഇന്റർനാഷണൽ പത്രം റിപ്പോർട്ട് ചെയ്തു.
പരിശീലന പറക്കലിനിടെ സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ തകർന്നത്. മൂന്ന് നാവികസേനാംഗങ്ങൾ – രണ്ട് ഉദ്യോഗസ്ഥരും ഒരു നാവികരും അപകടത്തിൽ മരിച്ചു,” സർക്കാർ വക്താവിനെ ഉദ്ധരിച്ച് വിവിധ റിപ്പോർട്ടുകൾ പറയുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാവിക വക്താവ് കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ ഹെലികോപ്റ്റർ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് മേജർമാർ ഉൾപ്പെടെ ആറ് പാക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
അതേ വർഷം ഓഗസ്റ്റിൽ, ബലൂചിസ്ഥാൻ പ്രവിശ്യയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ, എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന്, XII കോർപ്സിന്റെ ഒരു ഉന്നത കമാൻഡർ ഉൾപ്പെടെ ആറ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാൻ സൈനിക വ്യോമയാന ഹെലികോപ്റ്റർ തകർന്നിരുന്നു.
വിഭവസമൃദ്ധമായ ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കേന്ദ്രം കൂടിയാണ് ബലൂചിസ്ഥാൻ. പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സ്വാതന്ത്ര്യ സമര സംഘടനകൾ പാകിസ്ഥാൻ സുരക്ഷാ സേനയെയും പ്രവിശ്യയിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരെയും നേരത്തെ ആക്രമിച്ചിരുന്നു.















