ജി20 ഉച്ചകോടിക്ക് ഒരുങ്ങിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. ചരിത്രത്തിലാദ്യമായി ഇന്ത്യ ജി20 അദ്ധ്യക്ഷപദവി ഏറ്റെടുത്തതിന്റെ ആഘോഷത്തിലും അഭിമാനത്തിലുമാണ് രാജ്യം. അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണത്തിനുള്ള ഫോറാമാണ് ജി20 എന്ന ഗ്രൂപ്പ് ഓഫ് ട്വിന്റി. ആഗോള സാമ്പത്തിക വിഷയങ്ങളിലും വികസന പ്രവർത്തനങ്ങളിലും മികച്ച ഭരണ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിലും ജി20 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 1999-ലാണ് ദി20 സ്ഥാപിതമായത്. 20 രാജ്യങ്ങളിലെ ധനകാര്യവകുപ്പ മന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ഒത്തുചേർന്ന് ആഗോള സാമ്പത്തിക പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി രൂപീകരിച്ചതാണിത്. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നതാണ് ജി20 രാജ്യങ്ങൾ. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, അമേരിക്ക, യുകെ എന്നിവയാണ് ആ 19 അംഗരാജ്യങ്ങൾ. ആഗോള ജിഡിപിയുടെ 85 ശതമാനവും, ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജി20 രാഷ്‌ട്രങ്ങളാണ് പ്രതിനിധീകരിക്കുന്നത്.
ജി20യുടെ പ്രവർത്തനം
ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിനാണ് ഒരു വർഷ കാലത്തേക്ക് ജി20യുടെ അദ്ധ്യക്ഷ പദവി വഹിക്കുക. 2022 ഡിസംബർ 1-നാണ് ഭാരതത്തിന് അദ്ധ്യക്ഷപദവി ലഭിച്ചത്. അടുത്ത അദ്ധ്യക്ഷ പദവി സ്ഥാനം ഏറ്റെടുക്കുക ബ്രസീലാണ്. ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യയ്‌ക്ക് അദ്ധ്യക്ഷ പദവി ലഭിച്ചത്. രണ്ട് തരത്തിലാണ് ഉച്ചകോടി നടക്കുന്നത്, ഫിനാൻഷ്യൽ ട്രാക്കിലും ഷെർപ്പാ ട്രാക്കിലും. ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ഫിനാൻസ് ട്രാക്കിന് നേതൃത്വം നൽകുമ്പോൾ ഫിനാൻസ് ട്രാക്കിന് ശേഷം ഷെർപ്പ ട്രാക്കിനെ നയിക്കുന്നു.
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ പദവി
ജി20-യുടെ 18-ാമത് യോഗമാണ് ഡൽഹിയിൽ ചേരുന്നത്. സെപ്റ്റംബർ 9,10 തീയതികളിലായി ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ആദ്യത്തെ ജി20 ഉച്ചകോടിക്കാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 20 അംഗരാജ്യങ്ങളടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.
Comments