ജക്കാർത്ത: ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജക്കാർത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഉജ്ജ്വല സ്വീകരണം നൽകി ഇന്ത്യൻ സമൂഹം. പുലർച്ചെ ജക്കാർത്തയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ‘വന്ദേമാതരം’ ഗാനം ആലപിച്ചാണ് കുട്ടികളുൾപ്പെടെയുള്ള പ്രവാസി സമൂഹം സ്വാഗതം ചെയ്തത്.
20-ാമത് ആസിയാൻ ഉച്ചകോടിയിലും 18-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ഇന്തോനേഷ്യയിലെത്തിയത്. വനിതാ-ശിശു സംരക്ഷണ മന്ത്രി ഐ.ഗുസ്തി അയു ബിന്താങ് ദർമ്മാവതി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഇന്തോനേഷ്യയിൽ സന്ദർശനം നടത്തുന്നത്.
ഉച്ചകോടിയിൽ ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള കൂട്ടായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആസിയാൻ ഗ്രൂപ്പുമായുള്ള ബന്ധത്തെ ഇന്ത്യയുടെ’ആക്ട് ഈസ്റ്റ് പോളിസി’യുടെ പ്രധാന തൂണാണെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ ഒമ്പത്, 10 തീയതികളിൽ ജി 20 ഉച്ചകോടി നടക്കാനിരിക്കുന്നതിനാൽ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ഡൽഹിയിലേക്ക് തിരിക്കും.
Comments