തിരുവനന്തപുരം: സംസ്ഥാനത്ത് 5,200 കെഎസ്ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിനുള്ള ടെൻഡർ പൂർത്തിയാക്കി. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നീക്കം. രണ്ടാഴ്ചക്കുള്ളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ എത്തും. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും കാബിനിൽ മുന്നിലായി ഇരിക്കുന്നവർക്കും ഒക്ടോബർ 31-നുള്ളിൽ സീറ്റിൽ ബെൽറ്റ് ഘടിപ്പിക്കണമെന്നാണ് നിർദ്ദേശം.
ഡ്രൈവറെ കൂടാതെ ബസുകളിൽ മുന്നിലായി ഇരിക്കുന്നവർക്കും ലോറികളിലെ സഹായികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിച്ചിരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ കെഎസ്ആർടിസി ബസുകളിൽ യാത്രികർക്ക് ഈ നിർദ്ദേശം ബാധകമല്ല. ദീർഘദൂര ബസുകളിൽ യാത്രക്കാർക്ക് കയറുന്നതിനുള്ള വാതിൽ ഡ്രൈവറുടെ ഇടത് ഭാഗത്തായാണ്. ഇതിന് പിന്നിലേക്കാണ് സാധാരണയായി സീറ്റുകൾ ഉള്ളത്. സ്വിഫ്റ്റിന്റെ പുതിയ ബസുകൾക്കെല്ലാം തന്നെ നിർമാണവേളയിൽ തന്നെ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറങ്ങിയത്. സെപ്റ്റംബർ ഒന്ന് മുതൽ ഇത് നിർബന്ധമാക്കിയിരുന്നെങ്കിലും വാഹനങ്ങളിൽ ഇത് ഘടിപ്പിക്കുന്നതിനും മറ്റുമായി കൂടുതൽ സമയം വേണമെന്ന ആവശ്യം കണക്കിലെടുക്കുകയാണ്. ഒക്ടോബർ ഒന്ന് മുതലാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. കേന്ദ്രനിയമം അനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. പുതിയ വാഹനങ്ങൾ സീറ്റ് ബെൽറ്റ് ഘടിപ്പിച്ച് തന്നെയാണ് പുറത്തിറക്കുന്നത്.
Comments