പാലക്കാട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ വീണ്ടും തിരിച്ചറിയൽ പരേഡ് നടത്തി എൻഐഎ. മുഖ്യപ്രതി ഷാരൂഖിനെ കണ്ടതായി സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായവരെയാണ് തിരിച്ചറിയൽ പരേഡിന് എത്തിച്ചത്. കുറ്റകൃത്യത്തിനായി ഷാരൂഖ് സെയ്ഫി സഞ്ചരിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതിൽ പ്രതിയെ കണ്ടിട്ടുണ്ടാകാൻ സാദ്ധ്യതയുള്ളവരെയാണ് തിരിച്ചറിയൽ പരേഡിനെത്തിച്ചത്. ഇതിൽ പലരും ഷാരൂഖ് സെയ്ഫിയെ തിരിച്ചറിഞ്ഞു. ഇതോടെ ഭീകരവാദ ലക്ഷ്യത്തോടെ നടന്ന ട്രെയിൻ ഭീകരാക്രമണക്കേസിൽ കൂടുതൽ സാക്ഷികളായി.
ഷാരൂഖ് സെയ്ഫി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ എൻഐഎ കസ്റ്റഡിയിലാണ്. പുതിയതായി ലഭിച്ച തെളിവുകളിലും മൊഴികളിലുമാണ് വീണ്ടും ചോദ്യം ചെയ്യൽ. അടുത്ത ചൊവ്വാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. ഏലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിൽ തുടർച്ചയായി 10 ദിവസം ഷാരൂഖിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്ന മൊഴികളും, കൂടുതൽ ചോദ്യം ചെയ്യലുകൾ ഒഴിവാക്കിനുള്ള അസാധാരണ പെരുമാറ്റവും പ്രതിയിൽ നിന്ന് ഉണ്ടായിരുന്നു. ഷാരൂഖിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡിന് വ്യക്തമായതോടെ വീണ്ടും ചോദ്യം ചെയ്തിരുന്നു.
ചോദ്യംചെയ്യലിൽ ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീയിട്ടത് ഒറ്റയ്‌ക്കാണെന്നായിരുന്നു ഷാരുഖിന്റെ ആവർത്തിച്ചുള്ള മൊഴി. എന്നാൽ തീവ്രമതപ്രചാരകരുടെയും, മതഭീകരരുടെയും ആശയങ്ങളിൽ ആകൃഷ്ടനാവുകയും, ആശയ പ്രചരണത്തിന് ഷാരുഖ് സെയ്ഫി ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഏപ്രിൽ 2 ന് ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസിൽ കയറി യാത്രക്കാരുടെ ദേഹത്ത് തീ കൊളുത്തിയ ഷാരൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണ് ഒരോ നീക്കവും നടത്തിയതെന്ന മൊഴി എൻഐഎ യ്‌ക്ക് ലഭിച്ചിരുന്നു. നിരവധി പേരുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments