ന്യൂഡൽഹി: സ്ത്രീ ശാക്തീകരണവും ഡിജിറ്റൽ സാക്ഷരതയും ജി20 ഉച്ചകോടിയിൽ ആവർത്തിച്ച് ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതിക മേഖലയിൽ നിലനിൽക്കുന്ന, പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമിടയിൽ നിലനിൽക്കുന്ന ഡിജിറ്റൽ അന്തരത്തെ തുടച്ചുനീക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2030-ഓടെ ഡിജിറ്റൽ വിടവ് ലഘൂകരിക്കും. സത്രീകളുടെ ഉന്നമനത്തിനായുളള വർക്കിംഗ് ഗ്രൂപ്പ് ജി20-യുടെ ഭാഗമായി രൂപീകരിക്കുകയും അംഗ രാജ്യങ്ങളിലെ വനിതാ മന്ത്രിമാർ ഇതിന്റെ ഭാഗമാകുകയും ചെയ്യും. ജി20യുടെ അദ്ധ്യക്ഷ പദവി ബ്രസീൽ ഏറ്റെടുത്തതിന് ശേഷമുളള ആദ്യ യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പിന്റെ ചർച്ചയും നടക്കും.
വേതനത്തിലെ വ്യത്യാസം, തൊഴിലവസരങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് എല്ലാ മേഖലകളിലും സ്ത്രീകൾ കടന്നുപോകുന്നത്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോൾ, ജി20യുടെ പ്രധാനലക്ഷ്യം സ്ത്രീകൾക്കിടയിലുള്ള ഡിജിറ്റൽ മേഖലയിലെ അന്തരം നികത്തുകയെന്നതാണ്. 2030-ഓടെ ഡിജിറ്റൽ മേഖലയിലുള്ള സ്ത്രീ വിവേചനം തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.
ഡിജിറ്റൽ സാക്ഷരതയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതുൾപ്പെടെ ഡിജിറ്റൽ രംഗത്തെ ഉന്നമനത്തിനായി എല്ലാ സ്ത്രീകളെയും ഭാഗമാക്കാനും ജി20 ലോകരാഷ്‌ട്രങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. സൈബർ മേഖലയിലെ നുഴഞ്ഞുകയറ്റം സ്ത്രീ സുരക്ഷയ്‌ക്കുൾപ്പെടെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഡിജിറ്റൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി അവയ്‌ക്ക് പരിഹാരം കണ്ടെത്താനും പ്രഖ്യാപനം നിർദ്ദേശിക്കുന്നു. ലിംഗ അസമത്വത്തെ തുടച്ചുനീക്കി സ്ത്രീകളെ എന്തിനും പ്രാപ്തമാക്കുന്ന, ഉൾക്കൊള്ളിക്കുന്ന, വിവേചന രഹിതമായ സമൂഹം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതുവഴി സ്ത്രീ കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാകും.
Comments