തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെയാണെന്ന് മുഖ്യമന്ത്രി. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവാണെന്ന പ്രതിപക്ഷ എംഎൽഎ അൻവർ സാദത്തിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവർക്കെതിരായ കുറ്റങ്ങൾ തടയുന്നതിനും ആക്രമണങ്ങളിൽ കുറ്റമറ്റ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പോലീസ് പ്രതിജ്ഞാബദ്ധമാണ്. കേരള പോലീസ് ശരിയായ നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസ് അന്വേഷിച്ച് നടപടിയെടുത്തിട്ടുള്ളതാണ്.
മലപ്പുറം തിരൂരങ്ങാടിയിൽ മധ്യപ്രദേശ് ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തിലും പ്രതിയെ പിടികൂടാൻ പോലീസിനായി. തുടങ്ങിയ വിവിധ കേസുകളിൽ പോലീസ് കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ അതിവേഗം നിയമത്തിന് മുന്നിലെത്തിക്കാനും കേരള പോലീസിന് കഴിഞ്ഞു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായ ഏതൊരു അവസരത്തിലും ശക്തമായ നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. പ്രതികളെ സമയബന്ധിതമായി തന്നെ പിടികൂടിയിട്ടുമുണ്ട്. അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിൽ പരിമിതിയുണ്ട്. ഈ ഘട്ടത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ഭരണപക്ഷത്തിനെ അപഹസ്യക്കണമെന്ന പ്രതിപക്ഷത്തിന്റെ അജണ്ടയാണ് ഇത്തരം ആരോപണങ്ങളെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവാണെന്ന പ്രതിപക്ഷ എംഎൽഎ അൻവർ സാദത്തിന്റെ വിമർശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ക്രൈം നടക്കുന്നതിന് മുൻപ് തടയാൻ പോലീസിന് കഴിയണമെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ എഎൻ ഷംസീർ നിഷേധിച്ചു.
കൃത്യമായ സമയത്ത് പോലീസ് ഇടപെട്ടിരുന്നെങ്കിൽ ആലുവയിലെ അഞ്ചുവയസുകാരിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. കെഎസ്ആർടിസി ബസിനുള്ളിലും വഴിനിരത്തിലും എന്ന് തുടങ്ങി സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് പോലും സ്ത്രീകളും കുട്ടികളും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കേരളത്തെ കുറിച്ച്, പച്ചയായ യാഥാർത്ഥ്യങ്ങൾ പറഞ്ഞപ്പോൾ ചൂടാകുന്ന സ്ഥിരം നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
Comments