തിരുവനന്തപുരം: പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. സുഹൃത്തുക്കളായ രണ്ട് പ്രതികൾ ചേർന്ന് സുഭാഷിനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർ ബിജുവിനെയും കൂട്ടു പ്രതി സബിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. താന്നിമൂട്ടിലെ ഒരു കെട്ടിടത്തിന് മുകളിൽ നിന്നും വീണ സുഭാഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുമായി പിണങ്ങി ഇയാൾ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന പ്രദേശവാസികളുടെ മൊഴിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സുഭാഷിനൊപ്പം മദ്യപിക്കാറുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ അന്ന് രാത്രി രണ്ട് പേർ വീട്ടിൽ വന്നിരുന്നതായി മൊഴി നൽകി. തുടർന്ന് ബൈക്കിലെത്തി മടങ്ങിയ എറണാകുളം സ്വദേശിയും ലോറി ഡ്രൈവറുമായ ബിജുവിനെയും സുഹൃത്തായ സബിനെയും കസ്റ്റഡിലെടുക്കുകയായിരുന്നു. ബിജു 25,000 രൂപ സുഭാഷിൽ നിന്നും കടംവാങ്ങിയിരുന്നു. ഈ പണം സുഭാഷ് തിരികെ ചോദിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. ബിജുവും സഹായിയും കൂടി വീട്ടിനു മുകളിൽ നിന്നും സുഭാഷിനെ താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പാലോട് പോലീസ് പറഞ്ഞു.
Comments