തിരുവനന്തപുരം: പിഎസ്സിയുടെ പേരിൽ വ്യാജ നിയമനക്കത്ത് നിർമ്മിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന യുവതി പിടിയിൽ. ആമ്പല്ലൂർ സ്വദേശി കെ. ആർ രശ്മിയാണ് ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങിയത്. മൂന്ന് വയസുളള കൈക്കുഞ്ഞുമായാണ് ഇവർ കീഴടങ്ങിയത്.
തട്ടിപ്പുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും താനും സംഘവും വഞ്ചിക്കപ്പെടുകയായിരുന്നു എന്നും രശ്മി പോലീസിന് മൊഴി നൽകി. അടൂർ സ്വദേശിനിയായ ആർ രാജലക്ഷ്മി എന്ന യുവതിയാണ് തട്ടിപ്പ് സംഘത്തിന്റെ പ്രധാനകണ്ണി എന്നും രശ്മി പോലീസിനോട് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന രാജലക്ഷ്മിയുടെ ഭർത്താവ് തന്റെ ഭർത്താവുമായി ചങ്ങാത്തം സ്ഥാപിച്ച് കെണിയിലാക്കുകയായിരുന്നെന്നും രശ്മി പറഞ്ഞു. ഇയാൾ തങ്ങളുടെ പക്കൽ നിന്നും വൻതുക തട്ടിയെടുത്തെന്നും രശ്മി പറഞ്ഞു.
60 ലക്ഷത്തോളം രൂപയാണ് രശ്മിയും സംഘവും തട്ടിയെടുത്തത്. ഏകദേശം 15-ഓളം ഉദ്യോഗാർത്ഥികൾ സംഘത്തിന്റെ ചതിയിൽപ്പെട്ടതായാണ് വിവരം. രാജലക്ഷ്മിയെ അറസ്റ്റ് ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കാൻ സാധിക്കുകയുള്ളെന്നും അന്വേഷണസംഘം അറിയിച്ചു. വാട്സ്ആപ് ഗ്രൂപ്പ് വഴിയാണ് സംഘം ഉദ്യോഗാർത്ഥികളെ വലയിൽ വീഴ്ത്തിയിരുന്നതെന്നും പോലീസ് പറയുന്നു. കീഴടങ്ങി ഏറെ വൈകാതെതന്നെ രശ്മിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു.
Comments